തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് സിപിഎം നേതാവ് എകെ. ബാലൻ. ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാൻ മനസില്ലെന്നും എകെ ബാലൻ പറഞ്ഞു.
കേസും കോടതിയും പുത്തരിയല്ല. ജയിലിൽ പോകണം എന്നാണ് വിധിയെങ്കിൽ ജയിലിൽ പോകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. തന്നെ ന്യൂനപക്ഷ വിരുദ്ധനാക്കാൻ ശ്രമിച്ചു. മതനിരപേക്ഷതയിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല. നോട്ടീസിലെ എല്ലാം വസ്‌തുതാ വിരുദ്ധമാണെന്നും ബാലൻ പറഞ്ഞു.
”60 വർഷമായി പൊതുപ്രവർത്തകനാണ്. പൊതുജീവിതത്തിൽ മതന്യൂനപക്ഷങ്ങളെ എതിർത്തിട്ടില്ല. മതേതരത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ജമാഅത്തെ ഇസ്‌ലാമി അവരുടെ നയം വ്യക്‌തമാക്കിയ ശേഷമായിരുന്നു നോട്ടീസ് അയക്കേണ്ടിയിരുന്നത്. മതരാഷ്‌ട്ര വാദം ഉയർത്തുന്ന അവരുടെ നയം വ്യക്‌തമാക്കണം.
മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും ചെയ്‌തിട്ടില്ല എന്ന് മാത്രമല്ല, ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി നിലപാടെടുക്കുകയും ചെയ്‌തു. ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും ഉയർത്തി പിടിക്കുന്നുണ്ട്. അയച്ച സംഘടനയുടെ നയം എന്താണെന്ന് വ്യക്‌തമാക്കണം.
ഭരണഘടനാ പരമായി ഞാൻ പറഞ്ഞതിൽ തെറ്റില്ല. ചെയ്‌തത് പൊതുപ്രവർത്തകന്റെ കടമയാണ്. വർഗീയതക്കെതിരായ ആശയപ്രചാരണം നടത്തുന്നത് തെറ്റല്ല. എനിക്ക് നോട്ടീസ് വരും മുൻപ് അത് പരസ്യപ്പെടുത്തി. ഞാൻ പറഞ്ഞത് അപകീർത്തിപ്പെടുത്തലല്ല”- എകെ ബാലൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്കായിരിക്കും എന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമാണ് എകെ ബാലൻ പ്രസ്‌താവന നടത്തിയിരുന്നത്. ഇതാണ് വലിയ വിവാദമായത്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് എകെ ബാലൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആരോപണം. എകെ ബാലൻ പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചിരുന്നു.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്‌ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി







































