കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. 15 പുതിയ കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തതോടെയാണ് കേസുകളുടെ എണ്ണം നൂറിന് മുകളിൽ എത്തിയത്. 12 പേരിൽ നിന്നായി 2 കോടി 65 ലക്ഷം രൂപയും 3 പേരിൽ നിന്നായി 167 പവൻ സ്വർണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസുകൾ.
Also Read: 15 വര്‍ഷത്തിൽ അധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം
ചന്തേര സ്‌റ്റേഷനിൽ അഞ്ചും കാസർകോട് സ്‌റ്റേഷനിൽ എട്ടും പയ്യന്നൂരിൽ രണ്ട് കേസുകളുമാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. അതേസമയം, മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ ട്രഷററും ജ്വല്ലറി നിക്ഷേപകരുടെ പ്രശ്‌നങ്ങളിൽ ലീഗ് മധ്യസ്‌ഥനുമായ കല്ലട്ര മാഹിൻ ഹാജിയെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ഉച്ചക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. മൂന്ന് മണിക്കൂറോളം നേരം അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.






































