ഐഫോണുകളുടെ വാട്ടര്‍പ്രൂഫിംഗിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചതിന് ആപ്പിളിന് 10 മില്യണ്‍ യൂറോ പിഴ. ഇറ്റാലിയന്‍ കോംപറ്റീഷന്‍ അതോറിറ്റി (എജിസിഎം)യാണ് ആപ്പിളിന് വന്‍ തുക പിഴ ചുമത്തിയത്.
ഏതാണ്ട് ഒരു ജോഡി നിയമ ലംഘനങ്ങള്‍ക്കാണ് ആപ്പിളിന് 10 ദശലക്ഷം യൂറോ പിഴ ചുമത്തിയത്. 2017 ലെ ഐഫോണ്‍ മോഡലുകളായ ഐഫോണ്‍ 8, 8 പ്ളസ് എന്നിവയുടെ വാട്ടര്‍ റെസിസ്‌റ്റന്‍സ് ക്‌ളെയിമുകളില്‍ സുതാര്യതയില്ലാത്തതാണ് ആപ്പിളിന് വിനയായത്.
നാല് മീറ്റര്‍ വരെ ആഴത്തില്‍ 30 മിനിറ്റ് വരെ ഐഫോണുകള്‍ വെള്ളത്തെ പ്രതിരോധിക്കുമെന്ന ആപ്പിളിന്റെ അവകാശവാദം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ഇത് ശുദ്ധമായ വെള്ളമുള്ള നിയന്ത്രിത ലാബ് പരിശോധനകളില്‍ മാത്രമേ ബാധകമാകൂ എന്നും കണ്ടെത്തി. കൂടാതെ, വാട്ടര്‍ റെസിസ്‌റ്റന്‍സ് ഉണ്ടെന്നു പറഞ്ഞിട്ടും വാറന്റിയില്‍ ഇത് ഉള്‍ക്കൊള്ളിച്ചിട്ടില്ല. ജലത്തെ പ്രതിരോധിക്കുന്ന സ്‌മാര്‍ട്ട്ഫോണായി ഐഫോണ്‍ വിപണനം ചെയ്‌തതിനുശേഷവും അതിന് വെള്ളത്തില്‍ വീണ് എന്തെങ്കിലും സംഭവിച്ചാല്‍ വാറന്റി കൊടുക്കാനാവില്ലെന്ന വാദം ഉപയോക്‌തൃ സംരക്ഷണത്തിന് എതിരാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കൂടാതെ ഫോണുകളുടെ ബാറ്ററിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പടെ ആവശ്യമായ വിവരങ്ങള്‍ ഉപഭോക്‌താക്കളുമായി പങ്കിടുന്നില്ലെന്നും മുന്നറിയിപ്പില്ലാതെ പഴയ ഐഫോണുകളുടെ പ്രകടനത്തെ കമ്പനി തടസ്സപ്പെടുത്തുന്നു എന്നും നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന അവകാശവാദങ്ങളുമായി പൊതുജനങ്ങളെ വഞ്ചിക്കുന്ന ഒരു കേസായാണ് ഇതിനെ കണക്കാക്കുന്നത്.
ISL News: ഐഎസ്എൽ; ഈസ്‌റ്റ് ബംഗാൾ ഇന്ന് മുംബൈ സിറ്റിയെ നേരിടും
നേരത്തെ, സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ ഉപയോഗിച്ച് പഴയ ഫോണുകളെ നിലനിര്‍ത്തിയതിന് ഇറ്റാലിയന്‍ റെഗുലേറ്ററി ബോഡി ആപ്പിളിന് പിഴ ചുമത്തിയിരുന്നു. മാത്രവുമല്ല ബാറ്ററി ഗേറ്റ് പ്രശ്‌നത്തില്‍ യുഎസിലും ആപ്പിളിന് പിഴ നല്‍കേണ്ടി വന്നിരുന്നു. യുഎസില്‍ നല്‍കേണ്ടിവരുന്ന അതേ തുകയാണ് ഇപ്പോള്‍ ഇവിടെയും നല്‍കേണ്ടി വരിക.
ബാറ്ററി പ്രവര്‍ത്തനസമയം നീട്ടാനുള്ള ശ്രമത്തില്‍ പഴയ ഐഫോണുകള്‍ മന്ദഗതിയില്‍ ആക്കുന്നതിനെ കുറിച്ചുള്ള അന്വേഷണം തീര്‍പ്പാക്കാന്‍ ആപ്പിള്‍ 113 മില്യണ്‍ ഡോളറാണ് അടുത്തിടെ നല്‍കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് അതിനുമുമ്പു തന്നെ കമ്പനി മറ്റൊരു ക്‌ളാസ് ആക്ഷന്‍ സെറ്റില്‍മെന്റിനായി 500 മില്യണ്‍ ഡോളര്‍ നല്‍കാമെന്നും സമ്മതിച്ചിരുന്നു.
അതേസമയം ബാറ്ററി ഹെല്‍ത്ത്, പവര്‍ മാനേജുമെന്റ് എന്നിവയെക്കുറിച്ച് ഉപഭോക്‌താക്കളോട് വ്യക്‌തമാക്കാന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
National News: ‘കര്‍ഷക പ്രക്ഷോഭം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം’; കനേഡിയന്‍ പ്രധാനമന്ത്രിക്കെതിരെ ശിവസേന