പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിപ്പിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ. സുരേഷ്. തൽക്കാലം ഇതുസംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സുരേഷ് തൃശൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കെപിസിസിയുടെ ഉത്തരവാദപ്പെട്ട നേതാക്കൻമാർ സംസാരിച്ചിരുന്നെന്ന് സുരേഷ് സ്ഥിരീകരിച്ചു. ചർച്ച ചെയ്തിരുന്നു എന്നത് വാസ്തവമാണ്. ഞാൻ അവരോട് ഒരു മറുപടി പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണ്. കേരളത്തിന്റെ ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ ചോർന്നുപോകുന്നതിന് എതിരായുള്ള ആയിരക്കണക്കിന് ആളുകൾക്കൊപ്പമാണ് താനുമുള്ളതെന്നും സുരേഷ് പറഞ്ഞു.
പത്തുകൊല്ലത്തിൽ അധികമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട്. മൂന്ന് അപ്പീലുകൾ സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഒരു അപ്പീൽ പാലക്കാട് ജില്ലാ സെക്രട്ടറിക്കും കൊടുത്തു. ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. എന്നെ എന്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസിൽ നിന്ന് ആരാണ് ബന്ധപെട്ടതെന്ന ചോദ്യത്തിന്, അത് വെളിപ്പെടുത്താൻ തയ്യാറല്ലെന്നായിരുന്നു സുരേഷിന്റെ മറുപടി. കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കണമെന്നും, പാർട്ടിയുടെ മൂല്യങ്ങൾ ചോരാൻ പാടില്ലെന്നും വിശ്വസിക്കുന്ന ആയിരക്കണക്കിന് ആളുകൾ കേരളത്തിലുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ





































