ന്യൂഡെൽഹി: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അതിജീവിതയായ നടി സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. പരാതിയിൽ കാലതാമസം ഉണ്ടെന്നായിരുന്നു ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം.
അതേസമയം, സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കണമെന്നും പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജസ്‌റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. പോലീസ് സിദ്ദിഖിനെ അറസ്‌റ്റ് ചെയ്‌താൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചു.
സിദ്ദിഖിന് ജാമ്യം നൽകിയാൽ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്ന് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഈ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ”2016ൽ നടന്ന സംഭവമാണെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ, 2018ൽ ഫേസ്ബുക്കിൽ ഇതേ ആരോപണങ്ങൾ ഉന്നയിച്ച് പോസ്‌റ്റിടാൻ അതിജീവിത ധൈര്യം കാണിച്ചു. പക്ഷേ, പോലീസിനെ സമീപിക്കാൻ എട്ടുവർഷം വേണ്ടി വന്നു. കേരള സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റിക്ക് മുമ്പാകെയും ഇവർ ഹാജരായില്ല”- സുപ്രീം കോടതി നിരീക്ഷിച്ചു.
അവസരം വാഗ്‌ദാനം ചെയ്‌ത് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്. തുടർന്ന് സിദ്ദിഖിനെതിരെ ബലാൽസംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
2016ൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാൽസംഗം ചെയ്‌തുവെന്നാണ് പരാതി. മ്യൂസിയം പോലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് സിനിമാ ചർച്ചകൾക്കായി വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചതെന്ന് നടി ആരോപിച്ചു. ആരോപണത്തിന് പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’