ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിൽ വൻ നഷ്ടം നേരിടുകയാണെന്നും കേസ് നാളെ പരിഗണിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് 21ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.
ജനനായകന്റെ സെൻസർ സർട്ടിഫിക്കറ്റ് പ്രതിസന്ധി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ചിത്രത്തിലെ രാഷ്ട്രീയ സൂചനകളും വിജയ്യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് ജനനായകന് എതിരായ നീക്കത്തിന് പിന്നിലെ കാരണമായി ടിവികെ നേതാക്കൾ ആരോപിച്ചിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചത്. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ റിലീസ് മാറ്റിയതോടെ ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് പണം തിരികെ നൽകിയിരുന്നു.
ഇതിനിടെ, സെൻസർ ബോർഡിനെതിരെ കമൽഹാസൻ എംപി രംഗത്തെത്തി. സർട്ടിഫിക്കേഷൻ നടപടികളിൽ സമൂല മാറ്റം വേണമെന്നും സർട്ടിഫിക്കേഷന് സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട കമൽ, മാറ്റങ്ങൾക്കായി ഒരുമിച്ച് ശബ്ദമുയർത്തേണ്ട സമയമാണെന്നും പറഞ്ഞു. അതേസമയം, സെൻസർ ബോർഡ് സർട്ടിടിക്കറ്റ് നൽകിയ ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ റിലീസ് ചെയ്തു.
Most Read| ‘ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുന്നു, സഹായിക്കാൻ തയ്യാറാണെന്ന് ട്രംപ്





































