അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്‌ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ പത്തുമണിയോടെ പത്തനംതിട്ടയിൽ എത്തിച്ച മൃതദേഹം രഞ്‌ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
രഞ്‌ജിതയെ അവസാനമായി ഒരുനോക്ക് കാണാൻ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് എത്തുന്നത്. ഉച്ചയ്‌ക്ക് 2.30വരെ പൊതുദർശനം ഉണ്ടാകുമെന്നാണ് വിവരം. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകീട്ട് 4.30ന് വീട്ടവളപ്പിൽ നടക്കും.
രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. മന്ത്രി ജിആർ അനിൽ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ബിജെപി നേതാവ് എസ് സുരേഷ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാടേക്ക് എത്തിച്ചത്. അപകടം നടന്ന് 11ആം ദിവസമാണ് രഞ്‌ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് രഞ്‌ജിതയുടെ സാമ്പിളുകൾ പരിശോധിച്ചത്. നേരത്തെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചിരുന്നെങ്കിലും ഫലം ലഭ്യമായിരുന്നില്ല.
ഈ മാസം 12നാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നു വീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്‌റ്റൽ കെട്ടിടം പൂർണമായി കത്തി നശിച്ചിരുന്നു.
സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്ക് രഞ്‌ജിത നാട്ടിൽ എത്തിയത്. തിരികെ ലണ്ടനിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. രഞ്‌ജിതയുടെ മകൻ ഇന്ദുചൂഡൻ പത്താം ക്ളാസിലും മകൾ ഇതിക ഏഴാം ക്ളാസിലുമാണ് പഠിക്കുന്നത്. അമ്മ തുളസിക്കൊപ്പമാണ് ഇവർ. രഞ്‌ജിതയുടെ പിതാവ് ഗോപകുമാരൻ നായർ അഞ്ചുവർഷം മുൻപ് മരിച്ചു.
Most Read| ആക്‌സിയോം-4 ദൗത്യം; ആറുതവണ മാറ്റി, പുതിയ തീയതി പ്രഖ്യാപിച്ച് നാസ