ന്യൂഡെൽഹി: യുഎസ് താരിഫ് ഭീഷണി നിലനിൽക്കെ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ റഷ്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. നിലവിലെ സ്‌ഥിതിഗതികൾ ചർച്ചയാകും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈമാസം റഷ്യ സന്ദർശിച്ചേക്കും.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ യുഎസ് തീരുവ ചുമത്തിയിരുന്നു. യുഎസിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയുമാണ് ചുമത്തിയത്. ഇതിനൊപ്പം പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദർശനം.
ഇന്ത്യക്കെതിരെ വീണ്ടും തീരുവ വർധിപ്പിക്കുമെന്ന് ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യക്ക് മേലുള്ള തീരുവ കാര്യമായ തോതിൽ വർധിപ്പിക്കുമെന്നും ട്രംപ് കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു.
”ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും വലിയ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയിൽ നിന്ന് അവർ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാൻ പോവുകയാണ്. റഷ്യ- യുക്രൈൻ യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ”- ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിന് തടസമായി നിൽക്കുന്നത് തീരുവയാണെന്നും ട്രംപ് തുറന്നടിച്ചിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!