അലഹബാദ്: വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി. സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്‌ക്കുന്നതും ബലാൽസംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം.
ബലാൽസംഗ ശ്രമവും ബലാൽസംഗത്തിനുള്ള തയ്യാറെടുപ്പും വ്യത്യസ്‌തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് റാം മനോഹർ മിശ്രയുടെ പരാമർശം. ഇപ്രകാരം ചെയ്‌തവർക്ക് മേൽ ബലാൽസംഗ, ബലാൽസംഗശ്രമ കുറ്റങ്ങൾ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. രണ്ട് യുവാക്കൾക്കെതിരെ കീഴ്‌ക്കോടതി ചുമത്തിയ പോക്‌സോ കേസിനെതിരെ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.
2021ലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത കേസിൽ പവൻ, ആകാശ് എന്നിവർക്കെതിരെ ബലാൽസംഗം, പോക്‌സോ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞു വാഹനത്തിൽ കയറ്റിയ ഇരുവരും കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവം നടന്ന സ്‌ഥലത്ത് കൂടി പോയ ഒരാളാണ് പെൺകുട്ടിയെ രക്ഷിച്ചതെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ സമൻസ് അയച്ച കീഴ്‌ക്കോടതി നടപടിയെ ചോദ്യം ചെയ്‌താണ് യുവാക്കൾ ഹൈക്കോടതിയിൽ ഹരജി നൽകിയത്. ബലാൽസംഗം തെളിയിക്കാൻ വ്യക്‌തമായ തെളിവുകൾ ആവശ്യമാണെന്നും ബലാൽസംഗശ്രമവും തയ്യാറെടുപ്പും വ്യത്യസ്‌തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാൽസംഗശ്രമം കുറ്റാരോപിതർക്ക് മേൽ ചുമത്തണമെങ്കിൽ അവർ തയ്യാറെടുപ്പ് ഘട്ടത്തിൽ നിന്ന് മുന്നോട്ട് പോയെന്ന് വാദി ഭാഗം തെളിയിക്കേണ്ടതുണ്ടെന്ന് ജസ്‌റ്റിസ് നാരായൺ മിശ്ര ചൂണ്ടിക്കാട്ടി.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ