ന്യൂഡെൽഹി: മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്‌ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് നിർദ്ദേശം.
മണിപ്പൂരിൽ സമാധാനം പുനഃസ്‌ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പൂർണമായും പ്രതിജ്‌ഞാബദ്ധമാണെന്ന് യോഗത്തിൽ അമിത് ഷാ പറഞ്ഞു. മാർച്ച് എട്ടുമുതൽ മണിപ്പൂരിലെ എല്ലാ പാതകളിലും ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച അമിത് ഷാ, തടസങ്ങൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്‌തമാക്കി.
മണിപ്പൂരിന്റെ ഇന്റർനാഷണൽ ബോർഡറികളുടെ എൻട്രി പോയിന്റുകളിൽ ഫെൻസിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ ലഹരിമുക്‌തമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ശൃംഖലകളും പൊളിച്ചെഴുതുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഡെൽഹിയിൽ ചേർന്ന യോഗത്തിൽ മണിപ്പൂർ ഗവർണർ അജയകുമാർ ഭല്ല, സുരക്ഷാ ഉപദേഷ്‌ടാവ് കുൽദീപ് സിങ്ങും പങ്കെടുത്തു. മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചതിന് ശേഷം ചേരുന്ന ആദ്യ സുരക്ഷാ അവലോകന യോഗമാണിത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ