കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടർന്ന് മലയാള സിനിമാ മേഖലയിലുള്ള തർക്കം അവസാനിക്കുന്നു. ബജറ്റ് വിവാദത്തിൽ വ്യക്‌തത വന്നെന്നും സംഘടനകൾ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്നും ഫിലിം ചേംബർ പ്രസിഡണ്ട് ബിആർ ജേക്കബ് അറിയിച്ചു. വിഷയത്തിൽ ആന്റണി പെരുമ്പാവൂരുമായി സംസാരിച്ച ശേഷമാണ് ജേക്കബിന്റെ പ്രഖ്യാപനം.
നിർമാതാവ് സുരേഷ് കുമാറിനെതിരായി ഇട്ട ഫേസ്ബുക്ക് പോസ്‌റ്റ് പിൻവലിക്കുമെന്ന് ആന്റണി പെരുമ്പാവൂർ ജേക്കബിനെ അറിയിച്ചു. എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാർ നടത്തിയ പരാമർശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്‌റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞതായാണ് വിവരം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ചാണ് ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. പോസ്‌റ്റ് സാമൂഹികമാദ്ധ്യമ പേജിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.
സിനിമകളുടെ നിർമാണച്ചിലവ് വൻതോതിൽ കൂടിയെന്നും താരങ്ങൾ കുറയ്‌ക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ സിനിമാ മേഖലയിൽ ജൂണിൽ അനിശ്‌ചിതകാല സമരം തുടങ്ങുമെന്നും അതിന് മുന്നോടിയായി സൂചനാ പണിമുടക്ക് നടത്തുമെന്നും അറിയിച്ചിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്നത് അടക്കം ആവശ്യപ്പെട്ട നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂരിന്റെ പോസ്‌റ്റ് വിവാദമായിരുന്നു.
നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമെല്ലാം അടങ്ങുന്ന ഫിലിം ചേംബർ, നിർമാതാക്കൾക്കും സമരത്തിനും പിന്തുണ പ്രഖ്യാപിക്കുകയും ചേംബറിലെ അംഗം കൂടിയായ ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്‌തിരുന്നു. സംഘടനയെ വിമർശിക്കുന്ന ആന്റണിയുടെ പോസ്‌റ്റ് നീക്കണമെന്നും ഇല്ലെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.
എമ്പുരാൻ റിലീസ് ചെയ്യുന്ന മാർച്ച് 27ന് സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്ക് നടത്തുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, അത് ശരിയല്ലെന്നും പണിമുടക്കിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്നും തിയേറ്ററുകളുടെ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ