കണ്ണൂർ: എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിമർശനം കടുപ്പിച്ച് സിപിഎം. കെപിസിസി പ്രസിഡണ്ടായി ഒരു ക്രിമിനൽ നിയമിതനായിയെന്ന് എംവി ജയരാജൻ പറഞ്ഞു. ഒരു കുടുംബത്തിന്റെ ആകെ പ്രതീക്ഷ തല്ലിക്കെടുത്തി. കെപിസിസിയുടെ പ്രസിഡണ്ടായി ഒരു ക്രിമിനൽ നിയമിതനായതോടെ കോൺഗ്രസ് അണികൾ അക്രമകാരികളായി മാറിയെന്നും എംവി ജയരാജൻ വിമര്‍ശിച്ചു.
എസ്എഫ്ഐക്കാർ വഴിക്ക് വച്ച ചെണ്ടയെ പോലെ അക്രമിക്കപ്പെടാൻ വിധിക്കപ്പെട്ടവരല്ല. ഭൂമിക്കും താഴെ ക്ഷമിച്ച് നിൽക്കുകയാണ്. അക്രമത്തിന് ആഹ്വാനം നൽകിയത് കെ സുധാകരനാണെന്ന് ആരോപിച്ച എംവി ജയരാജൻ കാഞ്ഞിരക്കുരുവിൽ നിന്നും പാല് കിട്ടില്ലെന്ന് ജനം മനസിലാക്കണമെന്നും പറഞ്ഞു. ധീരജിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംവി ജയരാജൻ.
പി ജയരാജനും കെപിസിസി പ്രസിഡണ്ടിനെതിരെ രംഗത്തെത്തി. എല്ലാവർക്കും കുത്തേറ്റത് നെഞ്ചിലാണ്. പരാജയം മുൻകൂട്ടി കണ്ടുകൊണ്ട് കോൺഗ്രസ് ക്രിമിനലുകൾ അക്രമം നടത്തുകയായിരുന്നുവെന്ന് പി ജയരാജന്‍ ആരോപിച്ചു. പ്രതി കെപിസിസി പ്രസിഡണ്ടിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. സുധാകരൻ പ്രസിഡണ്ട് ആയതോടെ കോൺഗ്രസ് ക്രിമിനൽ സംഘത്തിന്റെ കയ്യിലാണ്.
സുധാകരന്റെ കണ്ണൂർ ശൈലിയാണ് സമാധാനം തകർക്കുന്നത്. ഈ ശൈലി കേരളത്തിൽ വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി. ധീരജിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിൽ പൊലീസിന് വീഴ്‌ച വന്നുവെന്ന എസ്എഫ്ഐയുടെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: പന്തീരാങ്കാവ് യുഎപിഎ; പിണറായിയെ ചോദ്യം ചെയ്‌ത് പ്രതിനിധികൾ