തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം കടുപ്പിച്ച് ആശാ വർക്കമാർ. നിരാഹാര സമരം തുടരുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി ഇന്ന് കൂട്ട ഉപവാസം നടത്തും. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുക്കും. രാവിലെ പത്തിന് കൂട്ട ഉപവാസം ഡോ. പി ഗീത ഉൽഘാടനം ചെയ്യും.
ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടുകളിൽ ഉപവാസം അനുഷ്‌ഠിച്ച് വിവിധ മേഖലകളിലെ സ്‌ത്രീകളും സമരത്തിൽ പങ്കാളികളാകും. ആനുകൂല്യം നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക, ഓണറേറിയം വർധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി പത്തിനാണ് ആശാ വർക്കേഴ്‌സ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്‌ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്.
പിന്നാലെ ഇത് നിരാഹാര സമരത്തിലേക്ക് നീങ്ങുകയായിരുന്നു. കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദു, ആശാ വർക്കേഴ്‌സായ കെപി തങ്കമണി, ശോഭ എം എന്നിവരാണ് ഇപ്പോഴും നിരാഹാരം തുടരുന്നത്. നേരത്തെ നിരാഹാരമിരുന്ന ആർ ഷീജയുടെ ആരോഗ്യസ്‌ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അതേസമയം, വിഷയത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും, കേന്ദ്രമാണ് നടപടി എടുക്കേണ്ടതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നുവെന്നും ഇനി അനുമതിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. അനുമതി കിട്ടിയാൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും. ആവശ്യങ്ങൾ ഉന്നയിക്കും. കാണുമെന്ന് ഉറപ്പിച്ച് തന്നെയാണ് അനുമതി തേടിയതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Most Read| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം