തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം അവസാനിപ്പിക്കാനൊരുങ്ങി ആശാ പ്രവർത്തകർ. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266ആം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്.
പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാ അവകാശങ്ങളും നേടിയിട്ടുള്ളൂവെന്ന് ആശാ സമരസമിതി പ്രതിനിധി എംഎ ബിന്ദു പ്രതികരിച്ചു. സമരത്തെ അപഹസിക്കാൻ ശ്രമിച്ചവർ ഒട്ടേറെയുണ്ട്. പക്ഷേ, സ്‌ത്രീയും മുന്നേറ്റത്തിലൂടെയാണ് വിജയം ഉണ്ടായത്. പട്ടിണിക്ക് എതിരായ സമരമായിരുന്നു ആശമാരുടേത്. സമരത്തിന്റെ രൂപം മാറുന്നു എന്നേയുള്ളൂ. മിനിമം കൂലി എന്നാവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നും ബിന്ദു കൂട്ടിച്ചേർത്തു.
ആശാ പ്രവർത്തകരുടെ ഓണറേറിയം വർധനയുടെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കം തീരുന്നില്ല. കേരള പിറവി ദിനമായ നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ സമര സമിതി വിജയദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആഹ്ളാദപ്രകടനം നടത്താൻ സിഐടിയു അനുകൂല ആശാ പ്രവർത്തകർ തീരുമാനിച്ചു. രാവിലെ പത്തുമണിക്കാണ് പരിപാടി.
സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന സമര സമിതി പ്രവർത്തകർ നാളെ പുതിയ സമരം പ്രഖ്യാപിക്കും. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആശമാരെ അവഗണിച്ചവർക്കെതിരെ വിധിയെഴുതണമെന്ന് ആവശ്യപ്പെട്ട് വീടുകൾ കയറി ക്യാമ്പയിൻ നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. സമര ചരിത്രത്തിലെ ഐതിഹാസിക ഏടാണ് ആശാ സമരം.
ഓണറേറിയം 7000 രൂപയിൽ നിന്ന് 8000 രൂപയാക്കിയാണ് കഴിഞ്ഞദിവസം വർധിപ്പിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാർ. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ് വിലയിരുത്തുന്നത്. ഓണറേറിയം വർധനയുടെ ക്രെഡിറ്റ് നേടാൻ സിഐടിയു അടക്കം ശ്രമിക്കുമ്പോഴാണ് സമര സമിതിയുടെ നിർണായക നീക്കം.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി





































