തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കമാർ നടത്തുന്ന രാപ്പകൽ സമരം 47ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശാ വർക്കർമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. സമരത്തിന്റെ ഭാഗമായി കോട്ടയത്തും കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ നടക്കും.
ആനുകൂല്യം നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക, ഓണറേറിയം വർധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി പത്തിനാണ് ആശാ വർക്കേഴ്‌സ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്‌ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്. പിന്നാലെ ഇത് നിരാഹാര സമരത്തിലേക്ക് നീങ്ങുകയായിരുന്നു.
അതേസമയം, വിഷയത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും, കേന്ദ്രമാണ് നടപടി എടുക്കേണ്ടതെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഉൾപ്പടെ പ്രതികരണം. അതിനിടെ, ആശാ വർക്കർമാർക്ക് ഓണറേറിയം വർധിപ്പിച്ച് വിവിധ നഗരസഭകളും പഞ്ചായത്തുകളും രംഗത്തെത്തി. യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ, മണ്ണാർക്കാട്, മരട് നഗരസഭകളും ബിജെപി ഭരിക്കുന്ന കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തുമാണ് അധിക ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നത്.
പെരുമ്പാവൂർ, മരട് നഗരസഭകൾ 2000 രൂപയും മണ്ണാർക്കാട് നഗരസഭ 2100 രൂപയും മുത്തോലി ഗ്രാമപഞ്ചായത്ത് 7000 രൂപയും അധിക ഓണറേറിയം നൽകും. സർക്കാർ നിലവിൽ കൊടുത്തുവരുന്ന ഓണറേറിയത്തിനും ഇൻസെന്റീവിനും പുറമെയാണ് ഈ തുക പഞ്ചായത്ത്-നഗരസഭ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
HEALTH| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം