തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മൂന്നിന്. പൊങ്കാല ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും.
കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിയാലുടൻ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും. ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകരും.
ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അകമ്പടിയേകും. പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന ദീപമാണ് ഭക്തരുടെ ലക്ഷക്കണക്കിന് അടുപ്പുകൾ ജ്വലിപ്പിക്കുക. ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്ക് ശേഷമാണ് പൊങ്കാല നിവേദ്യം. ചന്ദ്രഗ്രഹണം ആയതിനാൽ അന്ന് വൈകീട്ട് 3.10 മുതൽ രാത്രി ഏഴുവരെ നട അടയ്ക്കും. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികമാർ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
നാലിന് രാത്രി 9.45ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല മഹോൽസവത്തിന് സമാപനമാകും. ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കുന്നതിന് കൂടുതൽ സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക







































