തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോൽസവത്തിന് ഒരുങ്ങി തലസ്‌ഥാന നഗരി. നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. നഗരത്തിന്റെ വിവിധയിടങ്ങളിൽ പൊങ്കാല അർപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പോലീസും അറിയിച്ചു. ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ടുമണിവരെ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി പോലീസ് ഉദ്യോഗസ്‌ഥരെയും വിന്യസിച്ചിട്ടുണ്ട്.
ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും റെയിൽവേയും പ്രത്യേക സർവീസുകൾ നടത്തും. അതേസമയം, കനത്ത ചൂട് ആയതിനാൽ കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും കൂടുതൽ സജ്‌ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
രാവിലെ 10.30ന് ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാവും. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കൺട്രോൾ റൂമുകളും ക്ഷേത്ര പരിസരത്ത് സജ്‌ജമാക്കിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പടെയുള്ള മെഡിക്കൽ ടീമുകളെ പൊങ്കാല അവസാനിക്കുന്നത് വരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, ചൂട് കൂടിയതിനാൽ നിർജലീകരണം ഒഴിവാക്കാൻ ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് വെള്ളം കുടിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രശസ്‌തമായ മകം തൊഴൽ ഇന്ന് നടക്കും. ഉച്ചയ്‌ക്ക് രണ്ടുമണിമുതൽ രാത്രി പത്ത് വരെയാണ് ക്ഷേത്രത്തിൽ ദർശനം അനുവദിക്കുക. ഒന്നരലക്ഷം ഭക്‌തർ എത്തുമെന്ന കണക്കുകൂട്ടലിലാണ് പോലീസും കൊച്ചിൻ ദേവസ്വം ബോർഡും. ഇന്നലെ മുതൽ തന്നെ സംസ്‌ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ദർശനത്തിനായി ഭക്‌തർ എത്തി തുടങ്ങിയിട്ടുണ്ട്. ആയിരത്തിലധികം പൊലീസുകാരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം