ടെഹ്‌റാൻ: അറസ്‌റ്റ് വാറന്റിന് പകരം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും നേതാക്കൾക്കും നൽകേണ്ടത് വധശിക്ഷയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേൽ പ്രധാനമന്ത്രിക്കും മുൻ പ്രതിരോധ മേധാവിക്കുമെതിരെ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിക്കാൻ രാജ്യാന്തര ക്രിമിനൽ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഖമനയിയുടെ പ്രതികരണം.
”അവർ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചു. അത് പോരാ, ഈ ക്രിമിനൽ നേതാക്കൾക്ക് വധശിക്ഷ തന്നെ നൽകണം”- ഇറാൻ ജനതയെ അഭിസംബോധന ചെയ്‌തുകൊണ്ട് ഖമനയി പറഞ്ഞു.
സ്‌ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളും സ്‌കൂളുകളുമടക്കം തകർക്കുകയും ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിനെതിരായ രാജ്യാന്തര ക്രിമിനൽ കോടതിയുടെ നടപടി.
മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റവും നെതന്യാഹുവിനും മുൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ കോടതി ആരോപിച്ചിട്ടുണ്ട്. ഹമാസ് മിലിട്ടറി കമാൻഡർ മുഹമ്മദ് ദെയ്‌ഫിനെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. മുഹമ്മദ് ദെയ്‌ഫ് ജൂലൈയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ വ്യക്‌തമാക്കിയിരുന്നത്.
2023 ഒക്‌ടോബർ ഏഴിലെ അക്രമ സംഭവങ്ങളിലാണ് കേസ് നടക്കുന്നത്. ഹമാസ് തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തി 1200 പേരെ കൊലപ്പെടുത്തിയിരുന്നു. 251 പേരെ ബന്ദികളാക്കി. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ 44,000 പേർ കൊലപ്പെട്ടെന്നാണ് കണക്ക്. ജനങ്ങളെ ബന്ദികളാക്കി ഉപദ്രവിക്കുക, ബലാൽസംഗം, തടവിൽ പാർപ്പിക്കുക, കൊലപാതകം എന്നിവയാണ് ഹമാസിനെ തിരെ പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ.
Most Read| വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കെവി തോമസ്