ന്യൂഡെൽഹി: പ്രസംഗത്തിനിടെ മൈക്ക് ഓഫ് ചെയ്‌തതിൽ പ്രതിഷേധിച്ച് നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഞ്ചു മിനിറ്റ് മാത്രമേ തന്നെ സംസാരിക്കാൻ അനുവദിച്ചുള്ളൂവെന്നും, പിന്നാലെ മൈക്ക് ഓഫ് ചെയ്‌തെന്നും പുറത്തിറങ്ങിയ ശേഷം അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഡെൽഹിയിലാണ് ഒമ്പതാമത് നീതി ആയോഗ് ഗവർണിങ് കൗൺസിലിന്റെ യോഗം നടന്നത്. ”നിങ്ങൾ സംസ്‌ഥാന സർക്കാരുകളെ വേർതിരിച്ച് കാണരുതെന്ന് ഞാൻ പറഞ്ഞു. എനിക്ക് സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, മൈക്ക് ഓഫ് ചെയ്‌തു. അഞ്ചുമിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂ. എനിക്ക് മുന്നേ സംസാരിച്ചവർ 10-20 മിനിറ്റുകൾ സംസാരിച്ചു”- മമതാ ബാനർജി പറഞ്ഞു.
”പ്രതിപക്ഷത്ത് നിന്ന് ഞാൻ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും എനിക്ക് സംസാരിക്കാൻ അവസരം തന്നില്ല. ഇത് അപമാനമാണ്”- അവർ കൂട്ടിച്ചേർത്തു. പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങൾ യോഗം ബഹിഷ്‌കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരായ കർണാടകയുടെ സിദ്ധരാമയ്യ, ഹിമാചൽ പ്രദേശിന്റെ സുഖ്‌വിന്ദർ സിങ് സുഖു, തെലങ്കാനയുടെ രേവന്ത് റെഡ്‌ഡി എന്നിവർ നേരത്തെ തന്നെ യോഗം ബഹിഷ്‌കരിക്കുന്നതായി അറിയിച്ചിരുന്നു.
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ സംസ്‌ഥാനങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ആംആദ്‌മി പാർട്ടി ഭരിക്കുന്ന പഞ്ചാബ്, ഡെൽഹി സംസ്‌ഥാന സർക്കാരുകളും യോഗം ബഹിഷ്‌കരിച്ചിരുന്നു.
Most Read| കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടില്ല; വാസുകിയുടെ നിയമനവുമായി സർക്കാർ മുന്നോട്ട്