കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത പ്രതി രാഹുൽ പി ഗോപാലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും. അതിനിടെ, രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു.
പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെയാണ് സസ്പെൻഡ് ചെയ്തത്. രാഹുലിന് രക്ഷപ്പെടാനുള്ള നിർദ്ദേശങ്ങൾ നൽകിയത് ശരത് ലാലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവ ദിവസം സിപിഒ ശരത് ലാൽ സ്റ്റേഷനിൽ ജിഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമക്കുറ്റം ചുമത്താനുള്ള നീക്കമടക്കം ഇയാൾ രാഹുലിനെ അറിയിച്ചു.
ഗാർഹിക പീഡന പരാതിക്ക് പിന്നാലെ പോലീസ് അന്വേഷണത്തിലെ നിർണായക വിവരങ്ങളും ശരത് ലാൽ രാഹുലിന് ചോർത്തി നൽകി. പോലീസിന്റെ കണ്ണിൽപ്പെടാതെ ചെക്ക്പോസ്റ്റ് കടക്കണമെന്നും ഇയാൾ നിർദ്ദേശിച്ചു. രാഹുലിനെ നാട് കടത്താൻ സഹായിച്ചതിന് അറസ്റ്റിലായ സുഹൃത്ത് പി രാജേഷിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. ഇയാളുടെ ഫോൺ പരിശോധിക്കുകയാണ്. രാഹുലും രാജേഷും ബെംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ശരത്തുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Most Read| ‘നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്തോളൂ’; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാൾ