കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഐഎം നേതാവ് കോഴവാങ്ങിയെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം. ഇയാൾ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അയൽവാസിയാണെന്നാണ് വിവരം.
ഹോമിയോ ഡോക്‌ടർമാരായ ദമ്പതിമാരാണ് പിഎസ്‌സി അംഗത്വത്തിനായി 22 ലക്ഷം രൂപ കോട്ടൂളി സ്വദേശിയായ ടൗൺ ഏരിയാ കമ്മിറ്റി അംഗത്തിന് കൈമാറിയെന്ന് പരാതി നൽകിയത്. സംഭവം പാർട്ടിക്ക് നാണക്കേടായതോടെ, ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. യുവ നേതാവിനെതിരെ നടപടിക്കും സാധ്യതയുണ്ട്.
മുഹമ്മദ് റിയാസിന് റിയാസിന് പുറമെ എംഎൽഎമാരായ കെഎം സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്. 60 ലക്ഷം നൽകിയാൽ പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്‌ദാനം. ഇതിൽ 20 ലക്ഷം പിഎസ്‌സി അംഗത്വത്തിനും രണ്ടുലക്ഷം മറ്റു ചിലവുകൾക്കുമായി ആദ്യഘട്ടത്തിൽ കൈമാറി. വനിതാ ഡോക്‌ടർക്ക് വേണ്ടി ഭർത്താവാണ് പണം നൽകിയത്.
അംഗത്വം കിട്ടാതെ വന്നതോടെ ആയുഷ് മിഷനിൽ ഉയർന്ന തസ്‌തിക വാഗ്‌ദാനം ചെയ്‌തെങ്കിലും നടന്നില്ല. ഇതോടെയാണ് ഡോക്‌ടർ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. കോട്ടൂളി ഘടകം ഇത് ജില്ലാ കമ്മിറ്റിക്ക് കൈമാറി. സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിന്റെ പേര് പറഞ്ഞാണ് പണം വാങ്ങിയതെന്ന ആരോപണം പരാതിയിൽ ഉള്ളതിനാൽ പരാതി സംസ്‌ഥാന സെക്രട്ടറിയേറ്റിനും കൈമാറി.
ആരോപണം നേരത്തെ തന്നെ അറിഞ്ഞ മുഹമ്മദ് റിയാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. സംസ്‌ഥാന നേതൃത്വം ഈ വിഷയത്തിൽ പ്രാഥമികാന്വേഷണം നടത്തി ഇടപാട് നടന്നെന്ന് ബോധ്യപ്പെട്ട ശേഷം അന്വേഷിക്കാനായി ജില്ലാ കമ്മിറ്റിക്ക് കൈമാറി. മുൻപും യുവനേതാവിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ