കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന് തൊഴിലാളിക്ക് പരിക്ക്. അകലാപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ബീം ചെരിഞ്ഞ് വീണാണ് തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റത്. പുഴയുടെ മധ്യത്തിലാണ് ബീം തകർന്നുവീണത്.
കൊയിലാണ്ടി, ബാലശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ പുതുതായി നിർമിക്കുന്ന പാലമാണിത്. സംഭവത്തിൽ, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അടിയന്തിര റിപ്പോർട് തേടി. പ്രോജക്‌ട് ഡയറക്‌ടറോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. റിപ്പോർട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായി പറയുന്നത്. 23.82 കോടി രൂപ ചിലവിട്ട് കിഫ്‌ബി സഹായത്തോടെ നിർമിക്കുന്ന പാലമാണിത്. മഞ്ചേരി ആസ്‌ഥാനമായുള്ള പിഎംആർ കൺസ്‌ട്രക്ഷൻ കമ്പനിയാണ് പാലം നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് പിഎംയു യൂണിറ്റിനാണ് മേൽനോട്ട ചുമതല.
2023 ജൂലൈയിൽ മുഹമ്മദ് റിയാസാണ് പാലത്തിന്റെ നിർമാണോൽഘാടനം നിർവഹിച്ചത്. 265 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലമാണിത്. അത്തോളി, പൂക്കാട് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഈ പാലം. പാലം വരുന്നതോടെ അത്തോളി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് പൂക്കാട് എത്താം.
Most Read| എംആർ അജിത് കുമാറിന് തിരിച്ചടി; ക്ളീൻ ചിറ്റ് നൽകിയ റിപ്പോർട് കോടതി തള്ളി