ന്യൂഡെൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബന്ധമുണ്ടെന്ന റിപ്പോർട് നിഷേധിച്ച് കനേഡിയൻ സർക്കാർ. റിപ്പോർട് വെറും ഊഹാപോഹമാണെന്നും തെറ്റാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കാനഡയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കനേഡിയൻ മാദ്ധ്യമം റിപ്പോർട് ചെയ്തിരുന്നു. ഈ റിപ്പോർട്ടാണ് കനേഡിയൻ സർക്കാർ ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.
”കാനഡയിലെ കുറ്റകൃത്യങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി ജസ്റ്റിൻ ട്രൂഡോ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് ബന്ധമുണ്ടെന്ന് കാനഡ സർക്കാർ പറഞ്ഞിട്ടില്ല. അത് കാനഡയുടെ അറിവുള്ള കാര്യവുമല്ല”- കാനഡ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്നലെയാണ് ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉൾപ്പെടെയുള്ളവർക്ക് ബന്ധമുണ്ടെന്ന റിപ്പോർട് കനേഡിയൻ മാദ്ധ്യമമായ ഗ്ളോബ് ആൻഡ് മെയിൽ റിപ്പോർട് ചെയ്തത്. ഇത് തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഉടൻ രംഗത്തെത്തിയിരുന്നു. പരിഹാസ്യമായ പ്രസ്താവനകൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി