തിരുവനന്തപുരം: പ്രശസ്‌ത അര്‍ബുദ രോഗ ചികിൽസാ വിദഗ്‌ധൻ ഡോ. എം കൃഷ്‌ണൻ നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. അര്‍ബുദബാധിതനായി ചികിൽസയിലായിരുന്നു. തിരുവനന്തപുരം ശാസ്‌തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ആര്‍സിസി സ്‌ഥാപക ഡയറക്‌ടറാണ്. അര്‍ബുദ രോഗ ചികിൽസാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
കേരളത്തിലെ അർബുദ ചികിൽസാ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് ഡോ. എം കൃഷ്‌ണൻ നായരായിരുന്നു. ലോകാരോഗ്യ സംഘടനയിലെ ക്യാൻസർ ഉപദേശകസമിതി അംഗമായി പ്രവര്‍ത്തിച്ചു. കൊച്ചിയിലെ അമൃത ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റിസര്‍ച്ച് പ്രൊഫസറുമായിരുന്നു.
1963ലാണ് അദ്ദേഹം കേരള സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസ് ബിരുദം നേടുന്നത്. 1968ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് റേഡിയോ തെറാപ്പി ക്ളിനിക്കല്‍ ഓങ്കോളജിയില്‍ ബിരുദാനന്തരബിരുദം നേടി. 1972ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്‌റ്റ്സില്‍ നിന്ന് ക്ളിനിക്കല്‍ ഓങ്കോളജിയിലും ബിരുദം നേടി.
ആര്‍സിസിയുടെ സ്‌ഥാപക ഡയറക്‌ടറായ അദ്ദേഹം, ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും സമഗ്രവുമായ ക്യാന്‍സര്‍ സെന്ററായി ആര്‍സിസിയെ മാറ്റിയതില്‍ വലിയ പങ്ക് വഹിച്ചു. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. ദേശീയ ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയതിലും ഡോ. എം കൃഷ്‌ണൻ നായര്‍ പ്രധാന പങ്ക് വഹിച്ചു.
Most Read: പന്തീരാങ്കാവ് യുഎപിഎ കേസ്; ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി ഇന്ന്




































