തിരുവനന്തപുരം: മൊട്ടമൂട് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അങ്കണവാടി ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകലയാണ് കുഞ്ഞിനെ മർദ്ദിച്ചത്. രണ്ടേമുക്കാൽ വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിക്കുകയായിരുന്നു.
ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. മൂന്ന് വിരൽപ്പാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സിഡബ്ളുസിയുടെ നിർദ്ദേശത്തെ തുടർന്ന് നരുവാമൂട് പോലീസ് ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴിയെടുക്കുകയും ശേഷം ടീച്ചർക്കെതിരെ കേസെടുക്കുകയും ആയിരുന്നു. മർദ്ദനത്തിൽ കുഞ്ഞിന്റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിച്ചിരുന്നു.
എന്നാൽ, അത്തരം പ്രശ്നങ്ങളില്ലെന്നും അടിയുടെ ആഘാതത്തിലുള്ള വേദനയും നീരുമാണുള്ളതെന്നും കണ്ടെത്തിയിരുന്നു. ആശുപത്രി അധികൃതർ ഇന്നലെ തന്നെ ബാലാവകാശ കമ്മീഷന് പരാതി കൈമാറിയിരുന്നു. തമ്പാനൂർ പോലീസിനെയും ആശുപത്രി അധികൃതർ വിവരം അറിയിച്ചിരുന്നു. ടീച്ചർക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാകും.
Most Read| 70ആം വയസിൽ സ്കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി






































