ആലപ്പുഴ: തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പടെയുള്ള കുറ്റങ്ങൻ ചുമത്തി ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഇന്നലെ അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.
കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കലക്‌ടർ നിർദ്ദേശം നൽകിയിരുന്നു. കേസ് നടപടികൾ പുരോഗമിക്കവേ നിലപാട് തിരുത്തി സുധാകരൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ബാലറ്റ് തുറന്ന് നോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്നും കാര്യങ്ങൾ അൽപ്പം ഭാവന കലർത്തിപ്പറയുകയാണ് ചെയ്‌തതെന്നും സുധാകരൻ പിന്നീട് പറഞ്ഞു.
മാദ്ധ്യമങ്ങൾ ഇത് വലിയ വാർത്തയാക്കിയതാണെന്നും സുധാകരൻ പറഞ്ഞു. കടക്കരപ്പള്ളിയിൽ സിപിഐ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴയകാല പാർട്ടി പ്രവർത്തകരുടെ കുടുംബ സംഗമം ഉൽഘാടനം ചെയ്യവേ ആയിരുന്നു സുധാകരന്റെ നിലപാട് മാറ്റം. ആലപ്പുഴയിൽ നടന്ന എൻജിഒ യൂണിയൻ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലാണ് താനുൾപ്പടെ ഉള്ളവർ ചേർന്ന് 36 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരൻ വെളിപ്പെടുത്തിയത്.
ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. 1989ൽ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയെന്നായിരുന്നു സുധാകരൻ വെളിപ്പെടുത്തിയത്.
Most Read| സംയോജിത ചർച്ചയ്‌ക്ക് തയ്യാറെന്ന് പാക്ക് ഉപപ്രധാനമന്ത്രി; പ്രതികരിക്കാതെ ഇന്ത്യ