തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അതിക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദവും കത്തുന്നു. 2023 ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കുന്നകുളം പോലീസ് സ്‌റ്റേഷനിലാണ് സംഭവം. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട് വിഎസ് സുജിത്തിനാണ് മർദ്ദനമേറ്റത്.
മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ എസ്‌ഐ ഉൾപ്പടെ നാല് പോലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൊവ്വന്നൂർ വഴിയരികിൽ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ കാരണമായി പോലീസുകാർ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂര മർദ്ദനത്തിനിടയാക്കിയത്.
സുജിത്തിന്റെ ഇടപെടൽ ഇഷ്‌ടപ്പെടാതിരുന്ന കുന്നംകുളം എസ്‌ഐ നുഹ്‌മാൻ പോലീസ് ജീപ്പിൽ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും മർദ്ദിക്കുകയുമായിരുന്നു. സ്‌റ്റേഷനിൽ വെച്ച് എസ്‌ഐ നുഹ്‌മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് സുജിത്തിനെ ദേഹോപദ്രവം ഏൽപ്പിച്ചത്. സ്‌റ്റേഷന്റെ മുകളിൽ സിസിടിവി ഇല്ലാത്ത സ്‌ഥലത്ത് കൊണ്ടുപോയും മർദ്ദിച്ചിരുന്നതായി സുജിത്ത് പറയുന്നു.
മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കുകയും പോലീസിനെ ഉപദ്രവിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തു എന്ന് വ്യാജ എഫ്‌ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടക്കാനായിരുന്നു പോലീസ് നീക്കം. എന്നാൽ, വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് വ്യക്‌തമായതോടെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. മർദ്ദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
സംഭവത്തിൽ സുജിത്ത് പോലീസ് ഉദ്യോഗസ്‌ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ, നടപടി ഉണ്ടായില്ല. ഇതോടെ സുജിത്ത് കോടതിയെ സമീപിച്ചു. തുടർന്ന് തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പോലീസുകാർക്കെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു.
Most Read| 2025ന് മുൻപ് ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് തുടരാം; ഇളവ് നൽകി കേന്ദ്രം








































