തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു.
ബാക്കിയുളള 11 ജില്ലകളിലും യെല്ലോ അലർട് തുടരുകയാണ്. തെക്കൻ ഒഡിഷക്കും സമീപ പ്രദേശങ്ങൾക്കും മുകളിൽ നിലനിൽക്കുന്ന ശക്‌തി കൂടിയ ന്യൂനമർദമാണ് മഴക്കുള്ള പ്രധാന കാരണം.
കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് വിലക്കുണ്ട്.
അതേസമയം, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ അടുത്ത രണ്ടു ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മഹാരാഷ്‌ട്രയിലെ പാൽഘർ വസായ് മേഖലയിൽ രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വ്യാപക മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ഹൈവേ അടച്ചു . മേഖലയിൽ നിരവധി വീടുകൾ തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഹിമാചലിലെ മണാലിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പ്രളയം അതിരൂക്ഷമായ ഗുജറാത്തിലെ എട്ടു ജില്ലകൾ റെഡ് അലർട്ടിൽ തുടരുകയാണ്.
Most Read: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി