വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്‌തനും, ട്രംപ് അനുകൂല മാദ്ധ്യമ പ്രവർത്തകനുമായ ചാർലി കിർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്‌ച നടന്ന ചടങ്ങിനിടെയായിരുന്നു ചാർലി കിർക്കിന് വെടിയേറ്റത്. ട്രംപാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മരണവാർത്ത പുറത്തുവിട്ടത്.
യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്‌ഥാപകനും ആണ് കിർക്ക്. സർവകലാശാലയിൽ നടന്ന ചടങ്ങിൽ കൂട്ട വെടിവയ്‌പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് വെടിവയ്‌പ്പ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രാജ്യത്ത് ഉടനീളമുള്ള പതാകകൾ ചാർലിയോടുള്ള അനുശോചന സൂചകമായി പകുതി താഴ്‌ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
വെടിവച്ചയാളെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തെങ്കിലും ഇയാളല്ല പ്രതിയെന്ന് പിന്നീട് പോലീസ് അറിയിച്ചു. അതേസമയം, ചാർലി കിർക്കിന്റെ കൊലപാതകത്തിൽ ദുഃഖവും രോഷവും രേഖപ്പെടുത്തി ട്രംപ് രംഗത്തെത്തി.
ചാർലി കിർക്കിനെ വധിച്ച സംഭവം അമേരിക്കയ്‌ക്ക് ഇരുണ്ടനിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഏറെ സ്‌നേഹിച്ച, രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ദേശസ്‌നേഹി എന്നാണ് ചാർലി കിർക്കിനെ ട്രംപ് വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നീതിക്കും വേണ്ടി സംസാരിച്ച കിർക്ക് അമേരിക്കയിലെ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമായി.
വർഷങ്ങളായി തീവ്ര ഇടതുപക്ഷക്കാർ ചാർലിയെപ്പോലെയുള്ള അമേരിക്കക്കാരെ നാസികളോടും ലോകത്ത് കൂട്ടക്കൊല നടത്തിയവരോടും താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രഭാഷണങ്ങളാണ് ഇന്ന് രാജ്യത്ത് കാണുന്ന തീവ്രവാദത്തിന്റെ ഉത്തരവാദി. ഇത് ഇപ്പോൾ അവസാനിപ്പിക്കണം. ഈ ക്രൂരതയ്‌ക്ക് പിന്നിലുള്ളവരെ തന്റെ ഭരണകൂടം കണ്ടെത്തും. അവർക്ക് ധനസഹായം നൽകുന്നവരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും പിടികൂടുമെന്നും ട്രംപ് പറഞ്ഞു.
ചാർലി അമേരിക്കയിലെ ഏറ്റവും മികച്ചവനായിരുന്നു. അവനെ ആക്രമിച്ച രാക്ഷസൻ നമ്മുടെ രാജ്യത്തെയാണ് ആക്രമിച്ചത്. ഒരു വെടിയുണ്ട കൊണ്ട് അവനെ നിശബ്‌ദനാക്കാനാണ് കൊലയാളി ശ്രമിച്ചത്. പക്ഷേ, അയാൾ പരാജയപ്പെട്ടു. ചാർലിയുടെ ശബ്‌ദവും അദ്ദേഹത്തിന്റെ സന്ദേശങ്ങളും വരും തലമുറകളിലേക്ക് നമ്മൾ കൈമാറുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം