തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരുവയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് ഷിജിലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തു. സംഭവ ദിവസം കുഞ്ഞിന്റെ കരച്ചിൽ മൂലം ഉറക്കം നഷ്‌ടപ്പെട്ടതിന്റെ ദേഷ്യത്തിൽ ആക്രമിക്കുകയായിരുന്നു എന്ന് ഷിജിൽ പോലീസിനോട് സമ്മതിച്ചു.
കവളാകുളം ഐക്കരവിളാകത്തെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ഷിജിലിനെ (44) നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്‌ച രാത്രി അറസ്‌റ്റിലായ പ്രതിയെ പ്രാഥമികഘട്ട തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. വിഷാദ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രണ്ടുദിവസത്തിനകം പോലീസ് കസ്‌റ്റഡി അപേക്ഷ നൽകും.
ഷിജിൽ- കൃഷ്‌ണപ്രിയ ദമ്പതികളുടെ മകൻ ഇഹാൻ (അപ്പു) 16ന് ആണ് മരിച്ചത്. മടിയിലിരുത്തി കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ ഷിജിൽ ക്ഷതമേൽപ്പിച്ചതിനെ തുടർന്നുണ്ടായ ആന്തരിക രക്‌തസ്രാവമാണ് മരണകാരണമെന്ന് ഫൊറൻസിക് സർജൻ സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് അറസ്‌റ്റ്.
കുഞ്ഞ് തന്റേതല്ലെന്ന സംശയമുണ്ടായിരുന്ന ഷിജിൽ കുഞ്ഞിനെ കാണാൻ പോലും കൂട്ടാക്കിയിരുന്നില്ല. കൃഷ്‌ണപ്രിയയുമായും പതിവായി വഴക്കിട്ടിരുന്നു. അമ്മയ്‌ക്കൊപ്പം അവരുടെ വീട്ടിലാണ് കുഞ്ഞ് കൂടുതൽ ദിവസവും കഴിഞ്ഞത്. ഏതാനും നാൾ മുമ്പാണ് ഇവർ ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
ഷിജിൽ കൊടും ക്രിമിനലാണെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ ഇയാൾ പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും, കുഞ്ഞു കരഞ്ഞപ്പോൾ മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്നും പോലീസ് വ്യക്‌തമാക്കുന്നു. സെക്‌സ് ചാറ്റ് ആപ്പുകളിൽ അടക്കം ഷിജിൽ സജീവമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക


































