തൃശൂർ: പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനത്തിൽ കടവന്ത്ര സിഐ. പിഎം രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. രതീഷ് പീച്ചി എസ്‌ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നടപടി എടുക്കാതിരിക്കാൻ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. മറുപടി കിട്ടിയാലുടൻ രതീഷിനെതിരെ നടപടിയെടുക്കും.
അഡീഷണൽ എസ്‌പി ശശിധരന്റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദർ ആണ് നോട്ടീസ് നൽകിയത്. അതിനിടെ, അഡീഷണൽ എസ്‌പിക്ക് രതീഷ് നൽകിയ മറുപടിയും പുറത്തുവന്നിട്ടുണ്ട്. ദിനേശന്റെ വായിൽ ബിരിയാണി കുത്തിക്കയറ്റി കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി കിട്ടിയതെന്നും ഇതേ തുടർന്നാണ് ഹോട്ടൽ മാനേജറെയും ഡ്രൈവറെയും സ്‌റ്റേഷനിൽ വിളിച്ച് വരുത്തിയതെന്നുമാണ് രതീഷ് പറയുന്നത്.
എന്നാൽ, താൻ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചിട്ടില്ലെന്നാണ് രതീഷിന്റെ ന്യായീകരണം. 2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജറെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പിഎം രതീഷ് മർദ്ദിച്ചത്. ഹോട്ടൽ മാനേജർ കെപി ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയുമാണ് എസ്‌ഐ മർദ്ദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദ്ദനം.
സംഭവത്തിൽ പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിർത്തി മർദ്ദനം ഉണ്ടായത്. എസ്‌ഐ ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചെന്നും ഇത് ചോദിക്കാൻ ചെന്ന മകനെ ലോക്കപ്പിലിട്ടുവെന്നും ഔസേപ്പ് പറഞ്ഞിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ