ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും ഇതിലെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സമരം തുടരാൻ കർഷക സംഘടനകളുടെ തീരുമാനം. പാർലമെന്റിലേക്ക് ഉള്ള ട്രാക്‌ടർ റാലി അടക്കം മുൻകൂട്ടി നിശ്‌ചയിച്ച പ്രകാരം നടക്കും. മഹാ പഞ്ചായത്തുകളും റാലികളും തുടരുമെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി.
നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണം എന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ തീരുമാനം എടുക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. സർക്കാർ കർഷകരുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്നും സമിതി പറഞ്ഞു.
മിനിമം താങ്ങുവിലയിൽ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കേണ്ടതില്ല. സമരത്തിൽ രക്‌തസാക്ഷികളായ കർഷകർക്ക് നീതി ലഭിക്കണം. സമരം പൂർണ വിജയമാകണമെങ്കിൽ ഇക്കാര്യങ്ങൾ സർക്കാർ അംഗീകരിക്കണം. അതുവരെ ഡെൽഹി അതിർത്തിയിൽ റോഡ് ഉപരോധിച്ചുള്ള സമരത്തിൽ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്.
കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാൻ കിസാൻ കോർഡിനേഷൻ കമ്മറ്റി യോഗം സിംഗുവിൽ ചേർന്നത്. സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം നാളെ ചേരും.
ഒരു വർഷം മുൻപ് കാർഷിക നിയമങ്ങൾ പാർലമെന്റ് പാസാക്കിയപ്പോൾ മുതൽ കർഷകർ ആരംഭിച്ച സമരം ഇപ്പോഴും ശക്‌തമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനത്തിൽ നിന്ന് പിൻമാറാൻ കേന്ദ്രം നിർബന്ധിതരായത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Most Read: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇൻഡോർ