പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്‌ട്രീസ് വ്യാവസായിക സമ്മിറ്റിന് ആള് കുറഞ്ഞതിന് സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമർശനം. എനിക്ക് ചിലത് പറയാൻ തോന്നുന്നുണ്ട്. പക്ഷേ, പറയാതിരിക്കുകയാണ് ഞാൻ. അത്രയും വിപുലമായ ഒരു പരിപാടിയുടെ ഗൗരവം ഉൾക്കൊള്ളാൻ കഴിഞ്ഞോ എന്ന സംശയമാണ് എനിക്ക് ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംഘാടകരെ വിമർശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്‌ട്രിയൽ ഫോറം പാലക്കാട് പുതുശേരിയിൽ നടത്തുന്ന സമ്മിറ്റിനിടെയായിരുന്നു വിമർശനം. കുറവുകൾ ഭാവിയിൽ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘാടകരെ വിമർശിച്ച മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്ക് നേരെയും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
”കാണുമ്പോൾ കുറച്ചധികം പറയാനുണ്ട്. എന്നാൽ, ഇപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെയാണോ പരിപാടി നടത്തേണ്ടത്? നാടിന്റെ വികസനം ജനം അറിയാതിരിക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുകയാണ്. അപ്പോൾ അറിയേണ്ടവർ ഇതൊന്നും അറിയാതെ പോകുന്നു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇകഴ്‌ത്തിക്കാട്ടുകയാണ്”- മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മേഖലയിലെ സർക്കാരിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രി അക്കമിട്ട് പറയുകയും ചെയ്‌തു. ഏത് സർക്കാർ ഭരിച്ചാലും ഇതെല്ലാം നടക്കുമെന്ന് ചിലർ പറയുന്നു. ഏത് സർക്കാർ ഭരിച്ചാലും ഇതൊന്നും നടക്കില്ല. അസാധ്യമെന്ന് വിചാരിച്ച പലതും ഈ സർക്കാർ നടപ്പിലാക്കി. ദേശീയപാത വികസനത്തിന് കേന്ദ്രം സഹായിച്ചില്ല. മറ്റു സംസ്‌ഥാനങ്ങൾക്ക് പണം നൽകി. കേരളത്തിന് സ്‌ഥലം ഏറ്റെടുക്കാൻ പണം തന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം








































