
പമ്പ: ശബരിമല എല്ലാവർക്കും പ്രാപ്തമായ ആരാധനാലയമാണെന്നും അതിനെ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
”ശബരിമലയ്ക്ക് അതിന്റേതായ ഐതിഹ്യമുണ്ട്. അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണ്. ശബരിമല വേർതിരിവുകൾക്കും ഭേദചിന്തകൾക്കും അതീതമായ സ്ഥലമാണ്. മതാതീയ ആത്മീയതയുടെ, എല്ലാ മനുഷ്യർക്കും പ്രാപ്തമായ ആരാധനാലയമാണ് ശബരിമല. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം”- മുഖ്യമന്ത്രി പറഞ്ഞു.
”ഭക്തരുമായി ചേർന്ന് കാര്യങ്ങൾ നടപ്പിലാക്കാനാണ് ഈ സംഗമം. ഇതിനോട് അയ്യപ്പ ഭക്തൻമാർ പൂർണമായി സഹകരിക്കുന്നു. യഥാർഥ ഭക്തർക്ക് ഇങ്ങനെയേ ചെയ്യാനാകൂ. ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജൻഡ ഉണ്ടാകാം, പ്രത്യേക താൽപര്യങ്ങൾ ഉണ്ടാകാം. അതിനാൽ അവർ സംഗമം തടയാൻ ശ്രമം നടത്തി. ആ ശ്രമങ്ങളെ സുപ്രീം കോടതി തടഞ്ഞത് ആശ്വാസകരം”- മുഖ്യമന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിൽ 3000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 1300 കോടി രൂപയുടെ മാസ്റ്റർ പ്ളാൻ പദ്ധതികൾ ശബരിമല വികസനത്തിനായി അവതരിപ്പിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി ചടങ്ങിൽ പ്രാർഥനാ ഗീതം ആലപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് സ്വാഗതം പറഞ്ഞു. ദേവസ്വം മന്ത്രി വിഎൻ വാസവൻ അധ്യക്ഷ പ്രസംഗം നടത്തി.
തമിഴ്നാട്ടിലെ മന്ത്രിമാരായ പികെ ശേഖർബാബു, പളനിവേൽ ത്യാഗരാജൻ, കേരളത്തിൽ നിന്നുള്ള മന്ത്രിമാർ, മതസാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി 4864 ഭക്തരാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ നിന്ന് ആദ്യം രജിസ്റ്റർ ചെയ്ത 3000 പേരെയാണ് പ്രതിനിധികളായി തിരഞ്ഞെടുത്തത്.
ഈ പ്രതിനിധികൾക്ക് പുറമെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണിച്ച സാമൂഹിക- സാംസ്കാരിക- സാമുദായിക സംഘടനകളിലെ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംഗമത്തിൽ എത്തിയിട്ടുണ്ട്. ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതിനിധികൾ എത്തിയത്.
Most Read| 70ആം വയസിൽ സ്കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി







































