കൊച്ചി: കേരളത്തിലെത്തുന്ന നിക്ഷേപകർ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും, വ്യവസായങ്ങൾക്കായി അടിസ്‌ഥാന സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്‌ഥാന സർക്കാർ കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ദ്വിദിന ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ്) ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ നിക്ഷേപകരുടെ സ്വന്തം നാടാക്കുകയും സംസ്‌ഥാനത്തിന്റെ വികസനം അടുത്തഘട്ടത്തിലേക്ക് കടക്കുകയുമെന്ന ലക്ഷ്യത്തോടെയുമാണ് സർക്കാർ പരിപാടി സംഘടിപ്പിക്കുന്നത്.
”വ്യവസായത്തിനുള്ള അനുമതികളും ലൈസൻസുകളും ചുവപ്പുനാടയിൽപ്പെടാതെ സംരംഭകർക്ക് ലഭ്യമാക്കും. മാനവവിഭവശേഷി വികസനത്തിൽ കേരളം കൈവരിച്ചത് അഭിമാനനേട്ടമാണ്. വ്യവസായങ്ങൾക്ക് വലിയ പിന്തുണയാണ് വികസനത്തിന്റെ ഫെസിലിറ്റേറ്റർ എന്ന നിലയിൽ സംസ്‌ഥാന സർക്കാർ നൽകുന്നത്. ദേശീയപാത വികസനത്തിന് അതിവേഗം ഭൂമി ഏറ്റെടുക്കാനായത് ഇതുമൂലമാണ്.
റോഡ്, റെയിൽ വികസനം വലിയ പ്രാധാന്യത്തോടെ സംസ്‌ഥാനം നടപ്പാക്കുന്നു. ദേശീയപാതയ്‌ക്ക് പുറമെ ഗ്രാമീണ റോഡുകളും സജ്‌ജമാക്കി വികസനം ഓരോ മുക്കിലും മൂലയിലും എത്തിക്കുകയെന്നതാണ് സമീപനം. ഭൂമി കിട്ടിയില്ലെന്ന കാരണത്താൽ ഒരു സംരംഭകനും ഇനി കേരളത്തിൽ നിന്ന് മടങ്ങേണ്ടി വരില്ല. തടസമില്ലാത്ത വൈദ്യുതിയും ഇന്റർനെറ്റ് കണക്‌റ്റിവിറ്റിയും എല്ലായിടത്തും ഉറപ്പാക്കും. 87% കേരളീയർക്കും ഇപ്പോൾ ഇന്റർനെറ്റ് ലഭ്യമാണ്.
നാല് വിമാനത്താവളങ്ങൾ, മികച്ച റോഡ്- റെയിൽ കണക്‌റ്റിവിറ്റി, ഉൾനാടൻ ജലഗതാഗത സംവിധാനം എന്നിങ്ങനെ കേരളത്തിന് മികവുകൾ ഏറെയാണ്. സ്‌റ്റാർട്ടപ്പുകളുടെ എണ്ണം ഗണ്യമായി കൂടുകയാണ് കേരളത്തിൽ. സ്‌കൂൾ, കോളേജ് തലങ്ങളിലും ഇപ്പോൾ സ്‌കിൽ ഡവലപ്പ്മെന്റ് സെന്ററുകളുണ്ട്. കോഴ്‌സുകൾ അതിനനുസരിച്ച് പരിഷ്‌കരിച്ചു. ഗവേഷണത്തിനും വികസനത്തിനുമാണ് ഊന്നൽ.
കൊച്ചി- ബെംഗളൂരു വ്യവസായി ഇടനാഴി സജ്‌ജമാകുന്നതോടെ സംസ്‌ഥാനത്തെ എയ്‌റോസ്‌പേസ് മേഖലയും ശക്‌തമാകും”- മുഖ്യമന്ത്രി പറഞ്ഞു. ജർമനി, മലേഷ്യ, വിയറ്റ്നാം, നോർവേ, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെയും പങ്കാളിത്തം ഉച്ചകോടിയിലുണ്ട്. ഓരോ രാജ്യത്തിന്റെയും പ്രതിനിധികളുടെ അവതരണവും ഇന്നും നാളെയുമായി നടക്കും. വിദേശ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്‌ചയും ഉണ്ട്.
വിവിധ വേദികളിൽ 28 സെഷനുകളിലായി ചർച്ചകളിൽ 200ലേറെ പ്രഭാഷകരുണ്ടാകും. ഷാർജ, അബുദാബി, ദുബായ്, സ്വിസ്, ഖത്തർ ചേംബർ പ്രതിനിധികളും പങ്കെടുക്കും. എഐ ആൻഡ് റോബട്ടിക്‌സ്, എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്, ലോജിസ്‌റ്റിക്‌സ്, മാരിടൈം ആൻഡ് പാക്കേജിങ്, ഫാർമ-മെഡിക്കൽ ഉപകരണങ്ങൾ-ബയോടെക്, പുനരുപയോഗ ഊർജം, ആയുർവേദം, ഫുഡ്‌ടെക്, മൂല്യവർധിത റബർ ഉൽപ്പന്നങ്ങൾ, ടൂറിസം ആൻഡ് ഹോസ്‌പിറ്റാലിറ്റി, മാലിന്യ സംസ്‌കരണം എന്നിവയാണ് ഉച്ചകോടിയിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മേഖലകൾ.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ