തിരുവനന്തപുരം: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കേരളത്തിലും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു. സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സിറപ്പിന്റെ വിൽപ്പന നിർത്തിവയ്‌പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ സിറപ്പ് സംസ്‌ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല.
കോൾഡ്രിഫ് സിറപ്പിന്റെ എസ്ആർ 13 ബാച്ചിൽ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. അതേസമയം, ഈ ബാച്ച് മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ല എന്നാണ് സംസ്‌ഥാന ഡ്രഗ്‌സ് കണ്ടട്രോൾ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും മാനസിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
സുരക്ഷ മുൻനിർത്തിയാണ് മരുന്നിന്റെ വിൽപ്പനയും വിതരണവും പൂർണമായും നിർത്തിവയ്‌ക്കാൻ നിർദ്ദേശം നൽകിയത്. കെഎംഎസ്‌സിഎൽ വഴി കോൾഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
രാജസ്‌ഥാനിലും മധ്യപ്രദേശിലും ചുമ മരുന്ന് കഴിച്ചതിന് പിന്നാലെ അസ്വാസ്‌ഥ്യമുണ്ടായി 11 കുട്ടികൾ മരിച്ചിരുന്നു. മരിച്ച കുട്ടികൾക്ക് വൃക്ക തകരാറുകളും കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച മധ്യപ്രദേശ് സർക്കാർ മരുന്നിന്റെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
1400ഓളം കുട്ടികൾ രാജസ്‌ഥാനിൽ നിരീക്ഷണത്തിലാണ്. ചുമ മരുന്ന് കഴിച്ച് മരണം റിപ്പോർട് ചെയ്‌തതിനെ തുടർന്ന് രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ശിശുമരണങ്ങൾക്ക് പിന്നാലെ ഇന്നലെ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന തമിഴ്‌നാട് സർക്കാരും നിർത്തിവെച്ചിട്ടുണ്ട്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്