തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. നരിവേട്ട എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങാണ് മകരവിളക്ക് ദിവസം നടന്നത്. സംഭവം അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്പിക്ക് ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ നിർദ്ദേശം നൽകി.
റിപ്പോർട് ലഭിച്ച ശേഷം നടപടി ഉണ്ടാകുമെന്ന് ജയകുമാർ പ്രതികരിച്ചു. മകരവിളക്ക് ഷൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോൾ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിങ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നും ജയകുമാർ സ്ഥിരീകരിച്ചു. എന്നാൽ, ഷൂട്ടിങ് നടന്നത് പമ്പയിലാണെന്ന് സംവിധായകൻ അനുരാജ് പറഞ്ഞു.
സന്നിധാനത്ത് മാദ്ധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ്. ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടു. ഇദ്ദേഹമാണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞതെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് അനുരാജിന്റെ പ്രതികരണം.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ




































