പാലക്കാട്: ദളിത് യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് കൗൺസിലർ പ്രശോഭ് വൽസനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാലക്കാട് നഗരസഭ 24ആം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലറാണ് പ്രക്ഷോഭ് വൽസൻ.
പരാതി ഉയർന്നതിന് പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. പിന്നാലെയാണ് പുറത്താക്കൽ. ജോലി വാഗ്‌ദാനം ചെയ്‌ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ചാണ് യുവതി പ്രശോഭിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പീഡനത്തെ തുടർന്ന് ഗർഭിണിയായെന്നും ഇതറിഞ്ഞതോടെ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നൽകുകയായിരുന്നു. സംഭവം കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ, സംഭവം പാർട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് പ്രശോഭ് വൽസനെ പുറത്താക്കിയത്.
ധാർമികത ഉണ്ടെങ്കിൽ കൗൺസിലർ സ്‌ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡണ്ട് എ. തങ്കപ്പൻ പ്രതികരിച്ചു. വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും തങ്കപ്പൻ പറഞ്ഞു. പ്രശോഭ് നിലവിൽ ഒളിവിലാണ്.
അതേസമയം, കോൺഗ്രസ് നഗരസഭാ അംഗത്തിനെതിരെ ഉയർന്ന പീഡന പരാതിയിൽ പോലീസ് അറസ്‌റ്റ് ഉൾപ്പടെ കർശന നടപടി എടുത്തില്ലെങ്കിൽ സമരം ചെയ്യുമെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയും എൻഡിഎ സ്‌ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ പറഞ്ഞു.
Most Read| നേപ്പാളിലെ ജെൻസീ പ്രക്ഷോഭം; മുൻ പ്രധാനമന്ത്രി കെപി. ശർമ ഒലി അറസ്‌റ്റിൽ






































