തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്റെ പീഠം കാണാതായ സംഭവത്തിൽ സ്‌പോൺസറായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്. പീഠം ഒളിപ്പിച്ച് വെച്ചിട്ട് നാടകം കളിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി പ്രശാന്ത് പറഞ്ഞു.
കാണാതായ പീഠം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇത് ദേവസ്വം ബോർഡിന്റെ തിരുവനന്തപുരത്തെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. ശബരിമലയിൽ ദ്വാരപാലക ശിൽപ്പങ്ങൾക്ക് രണ്ടാമതൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നുവെന്നും അത് കാണാനില്ലെന്നും സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇതാണ് ഇന്നലെ കണ്ടെത്തിയത്. പീഠം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ കൈയിൽ ഉണ്ടായിട്ടും എന്തിനാണ് അദ്ദേഹം കള്ളം പറഞ്ഞതെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് ചോദിച്ചു. ദേവസ്വം ബോർഡിനെ അനാവശ്യമായി പഴിചാരി. ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് കളയാൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റി കരുതിക്കൂട്ടി ഗൂഢാലോചന നടത്തി.
വിജിലൻസ് എസ്‌പി എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ടുണ്ട്. ബോർഡിന് ഒന്നും കളിക്കാനില്ല. സ്‌പെഷ്യൽ കമ്മീഷണറെ ഇക്കാര്യം അറിയിക്കാൻ വൈകി എന്നത് മാത്രമാണ് പിഴവ്. ബോർഡിന് ഒരു അന്വേഷണത്തെയും ഭയമില്ല. ആഗോള അയ്യപ്പ സംഗമത്തിന് അഞ്ചുദിവസം മുമ്പാണ് ആരോപണം വരുന്നത്. ബോർഡിന് നഷ്‌ടപ്പെട്ട അഭിമാനത്തിന് ആര് ഉത്തരവാദിത്തം പറയും. ദേവസ്വം വിജിലൻസ് എസ്‌പി ഇന്ന് കോടതിയിൽ റിപ്പോർട് കൊടുക്കുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
2019ൽ പീഠത്തിന് മങ്ങലേറ്റതിനെ തുടർന്നാണ് ഇത് സമർപ്പിച്ച ബെംഗളൂരുവിലെ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ദേവസ്വം ബോർഡ് അധികൃതർ ബന്ധപ്പെട്ടത്. കോവിഡ് കാലമായതിനാൽ അറ്റകുറ്റപ്പണി സാധ്യമായിരുന്നില്ല. തുടർന്ന് 2021ൽ പുതിയ പീഠം തയ്യാറാക്കി ജീവനക്കാരൻ വാസുദേവന്റെ പക്കൽ കൊടുത്തയച്ചു.
ഇത് പാകമാകാത്തതിനാൽ സ്‌ഥാപിച്ചില്ല. ഈ പീഠമാണ് കാണാനില്ലെന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി പറഞ്ഞത്. ഇത് വാസുദേവന്റെ പക്കൽ ഉണ്ടായിരുന്നതായി താൻ അറിഞ്ഞിരുന്നില്ലെന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി വിശദീകരിച്ചു.
കോടതി പരാമർശം ഉണ്ടായപ്പോൾ വാസുദേവൻ പീഠം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ബന്ധുവിനെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ, പുതിയ പീഠം സംബന്ധിച്ച് മഹസറിൽ രേഖപ്പെടുത്താനോ അതേക്കുറിച്ച് അന്വേഷിക്കാനോ ദേവസ്വം ബോർഡ് തയ്യാറായില്ല. കോടതി ഇടപെടലിലൂടെയാണ് വിവരങ്ങൾ പുറത്തുവന്നത്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി