വയനാട്: കോവിഡ് പ്രതിസന്ധി വയനാട്ടില്‍ കാപ്പി വിളവെടുപ്പിനും തിരിച്ചടിയാകുന്നു. കാപ്പി വിളവെടുപ്പ് ആരംഭിക്കാനിരിക്കെ, ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് കര്‍ഷകര്‍ക്ക് തലവേദനയാകുന്നത്. ഇതിന് പുറമെ ഉൽപാദന കുറവും കാപ്പിക്ക് വിലയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികള്‍ ആയിരുന്നു വിളവെടുപ്പിന് വയനാട്ടിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കോവിഡ് പശ്‌ചാത്തലത്തില്‍ പുറത്തുനിന്നും വരുന്ന തൊഴിലാളികള്‍ രണ്ടാഴ്‌ചയോളം ക്വാറന്റെയിനില്‍ കഴിയണമെന്ന നിര്‍ദേശമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.
വയനാട്ടില്‍ ഡിസംബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കുന്ന കാപ്പി വിളവെടുപ്പ് ജനുവരി പകുതിയോടെയാണ് അവസാനിക്കുക. കാപ്പിക്കുരു പഴുത്ത് കഴിഞ്ഞാല്‍ അധികം വൈകാതെ ഇവ പറിച്ചെടുക്കണം. കര്‍ണാടകയില്‍ നിന്നെത്തുന്ന അന്‍പതും നൂറും പേര്‍ അടങ്ങുന്ന സംഘങ്ങള്‍ തോട്ടങ്ങളില്‍ താമസിച്ചായിരുന്നു കാപ്പി വിളവെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ കോവിഡ് കാപ്പി വിളവെടുപ്പിന് വില്ലനാകുകയാണ്. മിക്കവാറും തോട്ടങ്ങളില്‍ കാപ്പിക്കുരു പഴുത്ത് കഴിഞ്ഞെങ്കിലും കര്‍ണാടകയില്‍ നിന്ന് തൊഴിലാളികള്‍ ഇനിയും എത്തിയിട്ടില്ല. ക്വാറന്റെയിനില്‍ പ്രവേശിക്കേണ്ടതിനാല്‍ തൊഴിലാളികളില്‍ പലരും ജില്ല കടക്കാന്‍ തയാറാകുന്നുമില്ല. പതിവ് ജോലിക്കാരെ ജില്ലയിലെത്തിക്കുമ്പോള്‍ ഇവരെ ക്വാറന്റെയിനില്‍ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം കര്‍ഷകര്‍ക്കാണ്.
വിലത്തകര്‍ച്ചയാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. നിലവില്‍ ഉണ്ട കാപ്പി ചാക്കിന് 3,750 രൂപയാണ് വില. കൂടാതെ ഉല്‍പാദന കുറവും കാപ്പി കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ഉല്‍പാദന കുറവ് നേരിട്ടേക്കാമെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. ഏതാണ്ട് 30 ശതമാനത്തിലേറെ ഉല്‍പാദന കുറവാണ് കഴിഞ്ഞ വര്‍ഷം നേരിട്ടത്. പ്രളയത്തിന് ശേഷം ഇനിയും ഉല്‍പാദനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Malabar News: തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്‌ഥർ ഇന്ന് ബൂത്തുകളിലേക്ക്







































