ന്യൂഡെൽഹി: മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ടോയെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു.
ചുമ സിറപ്പ് കഴിച്ചത് മൂലമുണ്ടായ വൃക്ക അണുബാധ മൂലമാണ് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ചതെന്ന് സംസ്‌ഥാന ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. വിഷയത്തിൽ ഇന്ത്യയുടെ ഔദ്യോഗിക സ്‌ഥിരീകരണം ലഭിച്ച ശേഷം കോൾഡ്രിഫ് സിറപ്പിനെതിരെ രാജ്യാന്തര തലത്തിൽ മുന്നറിയിപ്പ് നൽകാനാണ് ലോകാരോഗ്യ സംഘടനയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
മധ്യപ്രദേശിൽ അഞ്ച് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. അസിസ്‌റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം ബുധനാഴ്‌ച തമിഴ്‌നാട് കാഞ്ചീപുരത്തുള്ള മരുന്ന് നിർമാണ ശാലയിൽ അന്വേഷണം നടത്തിയതായും റിപ്പോർട്ടുണ്ട്.
ചെന്നൈ ആസ്‌ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് പുതുച്ചേരി, മധ്യപ്രദേശ്, രാജസ്‌ഥാൻ തുടങ്ങിയ സംസ്‌ഥാനങ്ങളിലേക്ക് കോൾഡ്രിഫ് എന്ന ചുമ സിറപ്പ് വിതരണം ചെയ്യുന്നത്. കാഞ്ചീപുരത്തെ സിങ്കുവർചത്രത്തിലെ നിർമാണ കേന്ദ്രത്തിൽ നിന്ന് ശേഖരിച്ച കഫ് സിറപ്പുകളുടെ സാമ്പിളുകളിൽ മായം കലർന്നിരുന്നതായി സർക്കാർ അറിയിച്ചിരുന്നു. തുടർന്ന് കമ്പനിയോട് ഉടൻ പ്രവർത്തനം അവസാനിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്