ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ ഞെട്ടിപ്പിക്കുന്ന വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് (ശനിയാഴ്‌ച) പുറത്തുവിട്ട കണക്കുപ്രകാരം 3395 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതിൽ ഏറ്റവുമധികം രോഗികളുള്ള സംസ്‌ഥാനം കേരളമാണെന്നതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്. 1336 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട് ചെയ്‌തത്.
മഹാരാഷ്‌ട്ര, ഡെൽഹി എന്നിവിടങ്ങളിലും കേസുകളിൽ വർധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഡെൽഹി, കേരളം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട് ചെയ്‌തിരിക്കുന്നത്. മഹാരാഷ്‌ട്ര- 467, ഡെൽഹി-375, ഗുജറാത്ത്-265, കർണാടക- 234, വെസ്‌റ്റ് ബംഗാൾ-205, തമിഴ്‌നാട്- 185, ഉത്തർപ്രദേശ്- 117 എന്നിങ്ങനെയാണ് നിലവിലെ കോവിഡ് കേസുകൾ.
രണ്ടുവർഷങ്ങൾക്കിടെ ആദ്യമായാണ് രാജ്യത്തെ കോവിഡ് കേസുകൾ മൂവായിരം കടക്കുന്നത്. 2023 ഏപ്രിൽ ഒന്നിനാണ് മുൻപ് 3084 കേസുകൾ റിപ്പോർട് ചെയ്‌തത്. നിലവിലെ സാഹചര്യം സസൂക്ഷ്‌മം നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഐസിഎംആറിന്റെ (Indian Council of Medical Research) ഡയറക്‌ടർ ജനറൽ ഡോ. രാജീവ് ഭെൽ വ്യക്‌തമാക്കി. ഒമൈക്രോണിന്റെ നാല് ഉപവകഭേദങ്ങളായ LF.7, XFG, JN. 1, NB.1.1.1 എന്നിവയാണ് നിലവിലെ വ്യാപനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നിരക്കുകളിൽ വർധനവ് ഉണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു. വ്യാപകമായ പരിശോധനാ സംവിധാനം ഏർപ്പെടുത്തേണ്ട സ്‌ഥിതി ഇപ്പോഴില്ലെന്നും കൂടുതൽ പരിശോധന നടത്തുന്നതുകൊണ്ടാണ് നിരക്കുകൾ കൂടുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് രോഗലക്ഷണം ഉള്ളവർ കോവിഡ് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദ്ദേശം നൽകി. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളിലും പൊതുപരിപാടികളിലും മാസ്‌ക് നിർബന്ധമാണ്. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞിരുന്നു.
ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ രോഗം പടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. ജില്ലകളിൽ ഏതെങ്കിലും മേഖലകളിൽ രോഗപ്പകർച്ച ഉണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| അതിജീവനം ഒരു കുടക്കീഴിൽ; ബെയ്‌ലി കുടകളും ബാഗുകളും വിപണിയിലെത്തിച്ച് വനിതകൾ