കോഴിക്കോട്: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റതിന് പിന്നാലെ കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. 1994ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബർ 25നാണ് തലശേരിക്കടുത്തുള്ള കൂത്തുപറമ്പിൽ മന്ത്രിമാരായ എംവി രാഘവനെയും കെ സുധാകരനെയും തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തിയത്.
കൂത്തുപറമ്പിലെ അർബൻ സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉൽഘാടനത്തിന് എത്തിയതായിരുന്നു മന്ത്രിമാർ. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട് യുപിഎഫിലെത്തിയ എംവി രാഘവനെ കണ്ണൂരിൽ പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു അന്ന് ഡിവൈഎഫ്ഐ.
വെടിവെപ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ കെകെ രാജീവൻ, മധു, ഷിബുലാൽ, ബാബു, റോഷൻ എന്നിവർ കൊല്ലപ്പെട്ടു. പുഷ്പൻ അടക്കം ആറോളം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. കൂത്തുപറമ്പിൽ വെടിയേറ്റ് വീണ പുഷ്പൻ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. പരേതനായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: ശശി, രാജൻ, പ്രകാശൻ, ജാനു, അജിത.
Most Read| ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ





































