ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം അവസാനിപ്പിക്കുന്നു. സംസ്‌ഥാന സെക്രട്ടറി തന്നെ നേരിട്ട് സംസാരിച്ചിട്ടും വഴങ്ങാത്ത സുധാകരനുമായി ഇനി അനുനയ നീക്കങ്ങൾ വേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
എംവി. ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറും സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. കഴിഞ്ഞദിവസം കേന്ദ്ര കമ്മിറ്റിയംഗം സിഎസ്. സുജാതയും ജില്ലാ സെക്രട്ടറിയേറ്റംഗം ജി. ഹരിശങ്കറും സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഇരുവരും മണിക്കൂറോളം ചർച്ച നടത്തിയിട്ടും അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ സുധാകരൻ ഉറച്ചുനിന്നു.
ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഇതോടെയാണ് അനുനയ നീക്കങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇതോടെ അമ്പലപ്പുഴ മണ്ഡലത്തിൽ ജി. സുധാകരനെ പൊതുസ്വതന്ത്രനായി മൽസരിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് സജീവമാക്കി.
കോൺഗ്രസ് നേതാക്കൾ സുധാകരനുമായി ബന്ധപ്പെടുന്നുണ്ട്. സുധാകരൻ സ്വതന്ത്രനായി മൽസരിക്കാൻ തയ്യാറായാൽ യുഡിഎഫ് പിന്തുണ നൽകുമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്. സുധാകരൻ സ്വന്തം നിലയിൽ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുമെന്ന തരത്തിലാണ് ചർച്ചകൾ നീങ്ങുന്നത്.
ജി. സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമേ അമ്പലപ്പുഴ മണ്ഡലത്തിലെ സ്‌ഥാനാർഥിയെ തീരുമാനിക്കുകയുള്ളൂ എന്ന സന്ദേശം സംസ്‌ഥാന നേതൃത്വം ജില്ലയിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ സാധ്യതാ സ്‌ഥാനാർഥി പട്ടികയിലുള്ള കോൺഗ്രസ് നേതാക്കളോട് മറ്റെവിടെയെങ്കിലും പരിഗണിക്കേണ്ടതുണ്ടോ എന്ന് നേരത്തെ തന്നെ നേതൃത്വം ആരാഞ്ഞിരുന്നു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































