ധാക്ക: പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ളാദേശിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫീസ് അറിയിച്ചു. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 105 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. 2500ലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നഗരമായ ധാക്കയിൽ മാത്രം 52 പേർ മരിച്ചതായാണ് റിപ്പോർട്.
പ്രതിഷേധം നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതോടെയാണ് സൈന്യം ക്രമസമാധാന ചുമതല ഏറ്റെടുത്തത്. 1971ലെ ബംഗ്ളാദേശ് വിമോചന സമരത്തിൽ രക്‌തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
പ്രതിപക്ഷ കക്ഷിയായ ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടിയും പ്രക്ഷോഭത്തെ പിന്തുണക്കുന്നുണ്ട്. പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ജയിൽ തകർത്ത് തടവുകാരെ മോചിപ്പിച്ചിരുന്നു. നർസിങ്കടി ജില്ലയിലെ സെൻട്രൽ ജയിലിൽ നിന്നാണ് നൂറുകണക്കിന് തടവുകാരെ പ്രക്ഷോഭകാരികൾ മോചിപ്പിച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് ഷീന രാജിവെക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.
അതേസമയം, ബംഗ്ളാദേശിലെ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ പ്രതികരിച്ചു. ബംഗ്ളാദേശിൽ സർവകലാശാലകൾ അടക്കുകയും ഹോസ്‌റ്റലുകളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിക്കുകയും ചെയ്‌തതോടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ 300ലധികം വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു.
ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥികളാണ് തിരികെയെത്തിയത്. ത്രിപുര, മേഘാലയ അതിർത്തികൾ വഴിയാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയത്. 15,000 ഓളം ഇന്ത്യക്കാരാണ് ബംഗ്ളാദേശിൽ താമസിക്കുന്നത്. ഇതിൽ 8,500 പേരും ഇന്ത്യക്കാരാണ്. ഇന്റർനെറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾക്കും ബംഗ്ളാദേശിൽ നിയന്ത്രണമുണ്ട്. ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഇന്ത്യയിലൂടെയാണ് തിരിച്ചുവരുന്നത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!