കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഫോർട്ട് കൊച്ചി സ്വദേശിയായ 43 വയസുകാരിയെ കബളിപ്പിച്ച് 95,000 രൂപ തട്ടിയെടുത്തതാണ് പുതിയ കേസ്. വാട്‌സ് ആപ് ലിങ്ക് അയച്ചു നൽകി ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കിയാണ് അക്കൗണ്ടിൽ നിന്ന് പണം കവർന്നത്.
കഴിഞ്ഞമാസം 18നാണ് സംഭവം. ഒരു എഫ്എം റേഡിയോയുടെ കസ്‌റ്റമർ കെയർ വിഭാഗത്തിൽ നിന്നാണെന്ന് പറഞ്ഞ് യുവതിക്ക് വാട്‌സ് ആപ്പിലേക്ക് കോൾ വന്നു. പിന്നാലെ ഒരു ലിങ്കും അയച്ചു നൽകി. ഇതിൽ ക്ളിക്ക് ചെയ്‌തതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കരസ്‌ഥമാക്കുകയും അതുവഴി അക്കൗണ്ടിൽ നിന്ന് 95,000 രൂപ അപഹരിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
ഇന്നലെയാണ് കേസിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയായ 59-കാരിയെ സൈബർ തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി 2.88 കോടി രൂപ തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വ്യാജ കോടതിയും വ്യാജ ജഡ്‌ജിയും വ്യാജ സാക്ഷിയും വരെ ഒരുക്കിയായിരുന്നു സൈബർ തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം.
മുംബൈയിലെ തിലക് നഗർ പോലീസ് സ്‌റ്റേഷനിൽ നിന്നാണെന്നും കള്ളപ്പണക്കടത്ത് കേസിൽ വീട്ടമ്മയ്‌ക്ക് പങ്കുണ്ടെന്ന് തെളിവുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം വീട്ടമ്മയെ ബന്ധപ്പെട്ടത്. തുടർന്ന് വെർച്വൽ അറസ്‌റ്റ് ചെയ്‌ത് പല തവണകളായി 2.88 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു. കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്‌ക്ക് വ്യാജ ട്രേഡിങ് ആപ്പ് വഴി 26 കോടി രൂപ നഷ്‌ടമായ സംഭവവും അടുത്തുതന്നെയാണ് നടന്നത്.
പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. സൈപ്രസ് കേന്ദ്രീകരിച്ച് മലയാളികൾ ഉൾപ്പെട്ട സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. തട്ടിപ്പ് നടത്തിയ ക്യാപിറ്റാലെക്‌സ് എന്ന സ്‌ഥാപനത്തിനെതിരെ ഇന്ത്യയിലെ മറ്റ് സംസ്‌ഥാനങ്ങളിലും പരാതി ലഭിച്ചിട്ടുള്ളതായി സൂചനകളുണ്ട്. ദുബായ് അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലും കമ്പനിക്കെതിരെ കേസുണ്ടെന്ന് സൈബർ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം