കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ കേസിലെ പ്രതിയായ വടകര കൈനാട്ടി സ്വദേശി ഷിംജിത മുസ്‌തഫയ്‌ക്ക് (35) ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. റിമാൻഡിലായതിന് പിന്നാലെ മഞ്ചേരിയിലെ വനിതാ സബ് ജയിലിലാണ് ഷിംജിതയെ പാർപ്പിച്ചിരുന്നത്.
ഷിംജിത സാമൂഹിക മാദ്ധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണ് മകൻ ജീവനൊടുക്കിയതെന്ന ദീപക്കിന്റെ മാതാവിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയെ അറസ്‌റ്റ് ചെയ്‌തത്.
കേസിൽ ഷിംജിതയെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ റിപ്പോർട് ഇന്നലെ പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്‌ച ഷിംജിതയെ കസ്‌റ്റഡിയിൽ ലഭിച്ചപ്പോൾ ഉന്നത ഉദ്യോഗസ്‌ഥരുടെ നിർദ്ദേശപ്രകാരം നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ ഉള്ളത്.
അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടിൽ നിന്നും പോലീസ് കസ്‌റ്റഡിയിൽ എടുത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുംവരെ ഷിംജിതയ്‌ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ദീപക്കിനെ ഷിംജിത ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചോ എന്നതും ഇതിൽ വ്യക്‌തമാകും എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
എന്നാൽ, 21 ദിവസമായി ജയിലിൽ കഴിയുകയാണെന്നും ഫൊറൻസിക് ഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, തനിക്ക് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ഷിംജിത. ദീപക്കിന്റെ ആത്‍മഹത്യക്ക് പിന്നാലെ ഒളിവിൽപ്പോയ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ജനുവരി 21ന് പോലീസ് പിടികൂടിയത്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം


































