വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തന്റെ വിജയം തടയുന്നതിന് വേണ്ടിയെന്ന് ഡൊണാൾഡ് ട്രംപ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനും ഫൈസറും പ്രഖ്യാപനം മനപ്പൂർവം വൈകിപ്പിച്ചുവെന്നും ട്രംപ് ആരോപിച്ചു.
ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ തനിക്കൊരു വാക്‌സിൻ വിജയം ലഭിക്കുന്നത് ആഗ്രഹിച്ചില്ലെന്നും അതിനാലാണ് തെരഞ്ഞെടുപ്പിന് മുമ്പ് വരേണ്ട പ്രഖ്യാപനം തെരഞ്ഞെടുപ്പ് ഫലം വന്ന് 5 ദിവസം കഴിഞ്ഞ് പുറത്ത് വന്നതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
Also Read: ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറുന്നു, അന്തിമഫലം വൈകും
കഴിഞ്ഞ ദിവസമാണ് ബഹുരാഷ്‌ട്ര അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണം 90 ശതമാനം പേരിലും ഫലപ്രദമാണെന്ന് അധികൃതർ പ്രഖ്യാപിച്ചത്. ജർമൻ മരുന്നുകമ്പനിയായ ബയേൺടെക്കുമായി ചേർന്ന് വികസിപ്പിച്ച ബിഎൻടി 162 ബി2 എന്ന വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണുള്ളത്.
വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നൽകി ഏഴ് ദിവസത്തിനുള്ളിലും ആദ്യ ഡോസിന് ശേഷം 28 ദിവസത്തിനുള്ളിലും രോഗികളിൽ സുരക്ഷ ഉറപ്പാക്കാനായെന്ന് തെളിഞ്ഞതായി ഫൈസർ ചെയർമാൻ ആൽബർട്ട് ബൗർള തിങ്കളാഴ്‌ച അറിയിച്ചിരുന്നു. 2020ൽ 5 കോടി വാക്‌സിനും 2021ൽ 130 കോടി വാക്‌സിനും ആഗോളതലത്തിൽ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.






































