പാറ്റ്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം കൂടുതൽ പ്രകടമാകുന്നു. ആകെയുള്ള 243 മണ്ഡലങ്ങളിൽ 129 സീറ്റുകളുമായി എൻഡിഎ കേവല ഭൂരിപക്ഷം കടന്നു. മഹാസഖ്യം 104 സീറ്റുകളാണ് നേടിയത്. എൻഡിഎയിൽ ബിജെപി 73 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനദാതൾ യുണൈറ്റഡ് 50 സീറ്റുകളാണ് ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ വലിയ കണക്കുകൾക്ക് മുൻപിലായിരുന്ന മഹാസഖ്യം പതിയെ പിന്നോട്ട് പോവുന്ന കാഴ്‌ചകളാണ് കാണാൻ കഴിയുന്നത്. ആർജെഡി 66 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 20 സീറ്റുകളിലും ഇടതുപക്ഷം 18 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.
മറ്റു കക്ഷികളുടെ സീറ്റ് നില എച്ച്എഎം-1, എൽജെപി-2, വിഐപി-5, എഐഎംഐഎം-3, ബിഎസ്‌പി-2, സ്വതന്ത്രർ-4 എന്നിങ്ങനെയാണ്.