മുംബൈ: നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് ബിഹാറിലെ വോട്ടർമാരെ അധിക്ഷേപിക്കുന്ന നടപടിയാണെന്ന് ശിവസേന. ജനവിധി അത്തരത്തിലുള്ളതാണോയെന്ന് ശിവസേന ചോദിച്ചു. സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ചോദ്യങ്ങൾ ഉന്നയിച്ചത്.
ബിജെപിയും ആർജെഡിയുമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന് ജനപിന്തുണ ലഭിച്ചില്ല. ജനം തള്ളിക്കളഞ്ഞയാളെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് മൽസരത്തിൽ പരാജയപ്പെട്ടയാൾക്ക് മെഡൽ നൽകുന്നതിന് തുല്യമാണെന്ന് ശിവസേന പറഞ്ഞു. നിതീഷ് കുമാർ മുഖ്യമന്ത്രിയായി തിരിച്ചെത്തിയാൽ അദ്ദേഹത്തിന് ബിജെപിയുടെ ആജ്‌ഞകൾക്ക് അനുസൃതമായി പ്രവർത്തിക്കേണ്ടിവരും. മുഖ്യമന്ത്രിയുടെ പൂർണ നിയന്ത്രണം ബിജെപിയുടെ കൈയിലായിരിക്കുമെന്നും ശിവസേന പറയുന്നു.
തേജസ്വി യാദവ് വളർന്നുവരുന്ന നേതാവാണ്. ബിഹാറിന് മാത്രമല്ല രാജ്യത്തിന് മുഴുവൻ അദ്ദേഹത്തിൽ പ്രതീക്ഷയുണ്ട്. ഒറ്റക്ക് പോരാടിയാണ് അദ്ദേഹം വിജയം നേടിയത്. സമ്പൂർണ വിജയം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലായിരിക്കാം. എന്നാൽ അദ്ദേഹം പരാജയപ്പെട്ടില്ല. അദ്ദേഹം നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാകുമെന്നും തേജസ്വി കുറച്ചു കൂടി കാത്തിരിക്കണമെന്നും ശിവസേന അഭിപ്രായപ്പെട്ടു.
ഒവൈസിയുടെ പാർട്ടിയുടെ സാന്നിധ്യം തെരഞ്ഞെടുപ്പിൽ നിർണായകമായി. ഒവൈസിയുടെ സ്‌ഥാനാർഥികൾ ഉണ്ടായിരുന്നതുകൊണ്ടാണ് അർജെഡിക്കും മഹാസഖ്യത്തിനും 15 സീറ്റുകൾ എങ്കിലും നഷ്‌ടമായത്. ഇത് ബിജെപിക്ക് സഹായകമായി. ബിഹാറിൽ നിർണായകമായതും തേജസ്വിക്ക് തിരിച്ചടിയായതും ഈ വോട്ടുകളാണെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു.
Read also: സർക്കാരിനെതിരായ വിമർശനം; മാദ്ധ്യമ പ്രവർത്തകക്കെതിരായ കേസ് റദ്ദാക്കില്ലെന്ന് മേഘാലയ ഹൈക്കോടതി